ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിനു വിജയം. മുഴുവൻ സീറ്റിലും എബിവിപിയെ പരാജയപ്പെടുത്തിയാണു വിജയം. എൻ. സായി ബാലാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മലയാളിയായ അമൃത ജയദീപ് ജോയിന്റ് സെക്രട്ടറിയായി വിജയിച്ചു.
ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ (ഐസ), എസ്എഫ്ഐ, ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്), എഐഎസ്എഫ് എന്നിവർ ഒരുമിച്ചാണ് ഇടതുസഖ്യമായി മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ഐസയുടെ എൻ. സായി ബാലാജി 2151 വോട്ട് നേടിയപ്പോൾ എബിവിപിയുടെ ലളിത് പാണ്ഡേ 982 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സരിക ചൗധരി 2692 വോട്ടുകളാണ് നേടിയത്. എതിർസ്ഥാനാർഥിയായ എബിവിപിയുടെ ഗീതശ്രീക്ക് 1012 വോട്ട് കിട്ടി. ജനറൽ സെക്രട്ടറിയായി മത്സരിച്ച ഐജാസ് അഹമ്മദ് റാഥർ 2423 വോട്ട് നേടിയപ്പോൾ എബിവിപിയുടെ ഗണേഷ് ഗുജ്ജർ 1123 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. മലയാളിയായ അമൃത ജയദീപ് 2047 വോട്ടാണു നേടിയത്. എബിവിപിയുടെ വെങ്കിട്ട് ചൗബേ 1247 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 5000 പേർ പങ്കെടുത്തു.
ശനിയാഴ്ച എബിവിപി പ്രവർത്തകർ ബാലറ്റുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് 14 മണിക്കൂറോളം വോട്ടെണ്ണൽ നിർത്തിവച്ചിരുന്നു.
ജെഎൻയു: ഇടതുസഖ്യത്തിനു വിജയം
12:13 AM Sep 17, 2018 | Deepika.com