ന്യൂഡൽഹി: ശുചിത്വം എന്നതു രാജ്യത്തെ ഓരോ പൗരനും ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുചിത്വ ഭാരതം മഹാത്മാഗാന്ധിയുടെ സ്വപ്നമാണെന്ന് രണ്ടാഴ്ച നീളുന്ന സ്വച്ഛത ഹി സേവ (ശുചിത്വമാണ് സേവനം) പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ നീളുന്ന രാജ്യവ്യാപക ശുചീകരണ യത്ന ത്തിനു ചൂലെടുത്ത് അടിച്ചുവാരി പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു.
കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം പല നേതാക്കളും രാജ്യവ്യാപക പരിപാടിയിൽ പങ്കെടുത്തു. അമിതാഭ് ബച്ചനും രത്തൻ ടാറ്റയും മുതൽ അമൃതാനന്ദ മയി വരെയുള്ളവർ മോദി ആപ്പിലൂടെ ജനങ്ങളുമായി സംവദിച്ചു.
ശുചിത്വ ഇന്ത്യക്കായി എല്ലാവരും പ്രതിജ്ഞയെടുക്കണം. ശുചിത്വ പരിപാടിക്ക് രാജ്യത്തെ മുഴുവൻ ജനങ്ങളും പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ പങ്കാളികളാകാൻ ആവശ്യപ്പെട്ട് രണ്ടായിരം പ്രമുഖർക്ക് പ്രധാനമന്ത്രി കത്തയച്ചു. നാലു വർഷം കൊണ്ട് ശുചിത്വ ഭാരതത്തിനായുള്ള സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം വിജയം നേടിയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.ഡൽഹി പഹാഡ്ഗഞ്ചിലെ ബാബ സാഹിബ് അംബേദ്കർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളോടൊപ്പമാണ് പ്രധാനമന്ത്രി ശുചിത്വ പരിപാടിയിൽ പങ്കാളിയായത്. ലോധി റോഡിലെ സായി മന്ദിർ പരിസരത്ത് നടന്ന ശുചിത്വ യത്നത്തിന് ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം നേതൃത്വം നൽകി.
ശുചിത്വം ഒരു ശീലമാക്കണം: പ്രധാനമന്ത്രി
01:54 AM Sep 16, 2018 | Deepika.com