ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാമിൽ ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദിൻ അംഗങ്ങളായ അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞവർഷം രണ്ട് ബാങ്ക് ജീവനക്കാരെയും അഞ്ചു പോലീസുകാരെയും വെടിവച്ചുകൊന്ന കൊടുംഭീകരൻ ഗുൽസാർ അഹമ്മദ് പാദർ ഉൾപ്പെടെയുള്ളവരെയാണു സുരക്ഷാസേന വധിച്ചത്. ശനിയാഴ്ച പുലർച്ചെ തെക്കൻകാഷ്മീരിലെ കുൽഗാമിൽ ഖ്വാസിഗുണ്ടിനു സമീപം ചൗഗാമിൽ തെരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാസേനാംഗങ്ങളെ ഭീകരർ ആക്രമിക്കുകയായിരുന്നു. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗ്രാമവാസികളെ ഒഴിപ്പിച്ച ശേഷമാണു സുരക്ഷാസേന ഭീകരരെ നേരിട്ടത്.
ഏറ്റുമുട്ടൽ തുടരുന്പോൾ സുരക്ഷാസേനയെ കല്ലെറിഞ്ഞ ഒരുവിഭാഗം യുവാക്കളെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ ഗ്രാമവാസികളിലൊരാൾ കൊല്ലപ്പെട്ടു. കണ്ണീർവാതക ഷെല്ലുകളും പെല്ലറ്റുകളും ഉപയോഗിച്ചാണു പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ സുരക്ഷാസേന ശ്രമിച്ചത്.
മണിക്കൂറുകൾ നീണ്ട സൈനികനടപടികളിലാണു ഭീകരരെ വധിക്കാനായത്. കുൽഗാമിലെ അദിജാനിലുള്ള സെയ്ഫ് എന്നറിയപ്പെടുന്ന ഗുൽസാർ അഹമ്മദ് പാദർ, യാമാരാക് സ്വദേശി ദാവൂദ് എന്നറിയപ്പെടുന്ന ഫൈസൽ അഹമ്മദ് റാത്തർ, ഹാഷിം എന്നറിയപ്പെടുന്ന സാഹിദ് അഹമ്മദ് മിർ അനന്തനാഗിലെ മാസ്രൂർ മൗലവി, റഹ്മാൻ ഭായി എന്നറിയപ്പെടുന്ന സാഹൂർ അഹമ്മദ് ലോൺ എന്നിവരാണു കൊല്ലപ്പെട്ടതെന്നു സൈനികകേന്ദ്രങ്ങൾ പറഞ്ഞു.
കഴിഞ്ഞ മാസം അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡർ അൽതാഫിന്റെ അടുത്ത അനുയായിയാണ് ഗുൽസാർ അഹമ്മദ് പാദർ. മറ്റു നാലു ഭീകരരും ചെറുതും വലുതുമായി നിരവധി ആക്രമണങ്ങളിൽ പങ്കാളികളാണ്.
ഭീകരർ ഒളിച്ചിരുന്ന പ്രദേശത്തുനിന്നു നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. ഏറ്റുമുട്ടൽ നടക്കുന്പോൾ ബാരാമുള്ള- ഖ്വാസിഗുണ്ട് പാതയിൽ ട്രെയിൻ സർവീസുകൾ അധികൃതർ നിർത്തിവച്ചു. അനന്ത്നാഗിലും കാൽഗാമിലും ഇന്റർനെറ്റ് സേവനവും തടസപ്പെടുത്തിയിരുന്നു.
ജമ്മുവിൽ അഞ്ചു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
01:54 AM Sep 16, 2018 | Deepika.com