ന്യൂഡൽഹി: ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പോലീസിന്റെ അന്തിമറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദപ്പെട്ട സഭാ അധികൃതർ ആവശ്യമായ തീരുമാനം എടുക്കുമെന്ന് സിബിസിഐ(കാത്തലിക് ബിഷപ്സ് കോൺഫറസ് ഓഫ് ഇന്ത്യ). ഈ വിഷയത്തിൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി ഏതെങ്കിലും പക്ഷത്ത് അല്ലെന്ന് സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രിനാസ് പ്രസ്താവനയിൽ അറിയിച്ചു.
ജലന്ധർ ബിഷപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ അതീവ ദുഃഖം അറിയിക്കുകയാണ്. ഈ വിഷയത്തിൽ സിബിസിഐ എന്താണ് മൗനം പാലിക്കുന്നതെന്ന് പലരും ചോദിക്കുന്നു. നേരത്തേ പറഞ്ഞത് ആവർത്തിക്കുകയാണ്. വ്യക്തി മെത്രാന്മാരുടെ കാര്യത്തിൽ സിബിസിഐക്ക് അധികാരമില്ല. പോരാത്തതിന് പോലീസ് അന്വേഷണം നടന്നുവരികയാണ്. കേസിലെ ഒരു കക്ഷി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്കു പോകും.
പോലീസ് അന്വേഷണത്തിന്റെ അന്തിമറിപ്പോർട്ട് സമർപ്പിച്ച ശേഷം ഉത്തരവാദപ്പെട്ട സഭാധികാരികൾ തീർച്ചയായും ആവശ്യമായ തീരുമാനം എടുക്കും. സത്യം പുറത്തു വരണമെന്നും നീതിപൂർവമായ പരിഹാരം ഉണ്ടാകണമെന്നും പ്രാർഥിക്കുകയാണ്. ഈ പ്രതിസന്ധി സമയത്ത് സഭയുടെയാകെ പ്രാർഥന അഭ്യർഥിക്കുകയാണ്- സെക്രട്ടറി ജനറൽ പ്രസ്താവനയിൽ പറഞ്ഞു.
പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം: സിബിസിഐ
01:54 AM Sep 16, 2018 | Deepika.com