ന്യൂഡൽഹി: പ്രവാസികൾക്ക് കുംഭമേള ആസ്വദിക്കണമെന്ന ന്യായവുമായി അടുത്ത പ്രവാസി ഭാരതീയ ദിവസ് (പിബിഡി) സമ്മേളനത്തിന്റെ വേദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ നടത്തും. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ വാർഷികത്തോടനുബന്ധിച്ച് 14 തവണയായി ജനുവരി ഏഴു മുതൽ ഒന്പതു വരെ നടത്തിയിരുന്ന പിബിഡി ഇത്തവണ ജനുവരി 21 മുതൽ 23 വരെയാകും.
വാരാണാസിയിലും അലാ ഹാബാദിലുമായാണ് സമ്മേളനമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രവാസി പ്രതിനിധികൾക്ക് ഗംഗാ നദിയിൽ സ്നാനം ചെയ്യുന്നതിനായാണ് അലാഹാബാദിൽ പരിപാടി സംഘടിപ്പിച്ചത്. ജനുവരി 24ന് പ്രതിനിധികളെ കുംഭമേളയിലേക്ക് കൊണ്ടുപോകും. അതിനുശേഷം പ്രത്യേക ട്രെയിനിൽ ഡൽഹിയിലെത്തുന്ന പ്രവാസികൾക്ക് 26ന് റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാനും അവസരം നൽകുമെന്ന് മന്ത്രി വിശദീകരിച്ചു.
ജനുവരി 21 ന് നടക്കുന്ന യുവ പിബിഡിയിൽ നോർവെയിലെ എംപി ഹിമാൻശു ഗുലാത്തി മുഖ്യാതിഥിയാകും. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ് ആണ് പ്രവാസി സമ്മേളനത്തിലെ മുഖ്യാതിഥി. ന്യൂസിലൻഡിലെ എംപി കൻവൽജിത് സിംഗ് ബക്ഷിയും പങ്കെടുക്കുന്നുണ്ട്. പിബിഡിയുടെ പ്രത്യേക വെബ്സൈറ്റ് സുഷമയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസികളുടെ ആഗോള സമ്മേളനത്തെ കാവിവത്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് പ്രവാസി സംഘടനകൾ ആരോപിച്ചു.
കുംഭമേള ആസ്വദിക്കാൻ പ്രവാസി സമ്മേളനം വാരാണസിയിൽ
01:17 AM Sep 16, 2018 | Deepika.com