ജലന്ധർ: ചോദ്യംചെയ്യലിനു ഹാജരാകാൻതാൻ കേരളത്തിലേക്കു പോകുകയാണെന്നു ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ സർക്കുലറിലൂടെ അറിയിച്ചു. രൂപതയ്ക്കു പുറത്തു പോകുന്പോഴുള്ള പതിവ് നടപടിക്രമമനുസരിച്ച് മോണ്‍. മാത്യു കോക്കണ്ടത്തിന് താത്കാലികമായി ചുമതല ഏല്പിച്ചുവെന്നും അദ്ദേഹം സർക്കുലറിൽ പറഞ്ഞു. വ്യാഴാഴ്ചയാണ് സർക്കുലർ പുറത്തിറക്കിയത്.
എല്ലാം ദൈവത്തിന്റെ കൈകളിൽ താൻ ഏൽപ്പിക്കുകയാണെന്നു ബിഷപ് സർക്കുലറിൽ പറയുന്നു. തനിക്കും പരാതിക്കാരിക്കും അവരോടൊപ്പം ഉള്ളവർക്കും വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു.
സംഭവത്തിലെ സത്യം വെളിപ്പെടുന്നതിനും ഹൃദയങ്ങളിൽ മാറ്റത്തിനുമായുള്ള ദൈവിക ഇടപെടലിനായും പ്രാർഥനകൾ അപേക്ഷിക്കുന്നു. തന്റെ ദൗത്യത്തിനു നേരിടുന്ന പ്രശ്നങ്ങൾക്കിടയിൽ രൂപതയിലെ വിശ്വാസികൾ നൽകിവരുന്ന പ്രാർഥനകൾക്കും പിന്തുണയ്ക്കും നന്ദി പറയുന്നു എന്ന ആമുഖത്തോടെയാണ് സർക്കുലർ.
ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ കണ്ടെത്തലുകൾക്കായി കാത്തിരിക്കുകയാണ്. ആരോപണങ്ങളേക്കുറിച്ചു പോലീസ് തയാറാക്കിയ റിപ്പോർട്ടിലെ തെളിവുകളിൽ നിരവധി വൈരുധ്യങ്ങളുണ്ട്.
ഇക്കാര്യം മാധ്യമങ്ങളിലൂടെ സ്വാഭാവികമായും അറിഞ്ഞിരിക്കുമല്ലോ. കൂടുതൽ വിശദീകരണങ്ങൾക്കായി അന്വേഷണ ഉദ്യോഗസ്ഥൻ എന്നെ കേരളത്തിലേക്കു വിളിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ടെന്നും ബിഷപ് വിശദീകരിച്ചു. ബുധനാഴ്ച രാവിലെ ചോദ്യംചെയ്യലിന് എത്തണമെന്ന കേരള പോലീസിന്റെ ഇ- മെയിൽ സന്ദേശം പഞ്ചാബ് പോലീസ് മുഖേന ബിഷപ് കൈപ്പറ്റിയിട്ടുണ്ട്.
ജലന്ധർ ബിഷപ് കേരളത്തിലേക്ക്
12:44 AM Sep 16, 2018 | Deepika.com