ന്യൂഡൽഹി: രൂപയുടെ റിക്കാർഡ് വിലയിടിവും ചരിത്രത്തിലെ ഏറ്റവും ഉയർന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലയും ഉയർത്തുന്ന പ്രതിസന്ധിക്കും വിലക്കയറ്റത്തിനും ജനരോഷത്തിനും നേർക്കു കണ്ണടച്ച് കേന്ദ്രമന്ത്രിസഭാ യോഗം. പെട്രോളിയം ഉത്പന്നങ്ങളുടെ മേൽ കേന്ദ്രം ചുമത്തുന്ന ലിറ്ററിന് 19.48 രൂപയുടെ എക്സൈസ് തീരുവയിൽ അഞ്ചു രൂപയെങ്കിലും കുറവു വരുത്തണമെന്ന ആവശ്യവും ഇന്നലെ പരിഗണിച്ചില്ല.
മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും ഒപ്പം ഉണ്ടായിരുന്ന റെയിൽവേ മന്ത്രി പീയൂഷ് ഗോയലും കൃഷിമന്ത്രി രാധാമോഹൻ സിംഗും ഇന്നലെ പെട്രോൾ വിലക്കയറ്റത്തെക്കുറിച്ച് മാത്രം മിണ്ടിയില്ല.
എന്നാൽ പെട്രോളുമായി ചേർത്ത് വിൽക്കുന്ന ജൈവ ഇന്ധനമായ എഥനോളിന്റെ വിപണിവില 25 ശതമാനം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉത്തരേന്ത്യയിലെ പഞ്ചസാര മില്ലുകളുടെ ഉപഉത്പന്നമാണ് എഥ നോൾ. പെട്രോളുമായി മിശ്രണം ചെയ്ത് എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ തന്നെ പ്രോൽസാഹിപ്പിക്കുന്നതിനിടെയാണ് ഈ വില കൂട്ടൽ. മന്ത്രിസഭാ തീരുമാനം പുറത്തുവന്നയുടൻ വൻകിട പഞ്ചസാര കന്പനികളുടെ ഓഹരിവിലകൾ മൂന്നു മുതൽ അഞ്ചു ശതമാനം വരെ കൂടി.
മുഴുവൻ കരിന്പിൻ ജ്യൂസിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥ നോളിന്റെ വില ലിറ്ററിന് 47.13 രൂപയിൽ നിന്ന് 59.13 രൂപ ആയാണ് കൂട്ടിയത്. പഞ്ചസാര ഉത്പാദനം ഇവിടെ ഉണ്ടാകില്ല. രാജ്യത്ത് അധികമുള്ള പഞ്ചസാര ഉത്പാദനം കുറയ്ക്കാൻ ഇതു സഹായിക്കുമെന്നാണ് സർക്കാരിന്റെ വാദം.
• രാജ്യത്തെ എണ്ണ, പ്രകൃതിവാതക നിക്ഷേപം പരമാവധി ചൂഷണം ചെയ്യാനുള്ള പുതിയ നയത്തിന് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി.
കാലാവധി തീരാറായി വരുന്ന എണ്ണപ്പാടങ്ങളിൽ നിന്ന് പരമാവധി എണ്ണ വീണ്ടെടുക്കാനുള്ള ശ്രമം വിജയിച്ചാൽ ഉത്പാദനത്തിൽ അഞ്ചു ശതമാനം വർധന ഉണ്ടാകും. ഇതനുസരിച്ച് അടുത്ത 20 വർഷം കൊണ്ട് 120 മില്യണ്‍ മെട്രിക് ടണ്‍ എണ്ണ ഉത്പാദിപ്പിക്കാനാകുമെന്ന് നയത്തിൽ ചൂണ്ടിക്കാട്ടി. പ്രകൃതിവാതകത്തിൽ മൂന്നു ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്.
• ഉത്തരേന്ത്യയിലെ എണ്ണക്കുരു കർഷകരെ സഹായിക്കുന്നതിനായി താങ്ങുവിലയ്ക്കുള്ള (എംഎസ്പി) സംഭരണ നയത്തിൽ കേന്ദ്രമന്ത്രിസഭ മാറ്റം വരുത്തി. എണ്ണക്കുരു കർഷകർക്ക് താങ്ങുവില നൽകുന്പോഴുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ നികത്തുന്നുന്നതിനും സംഭരണത്തിൽ സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തുന്നതിനും അനുമതി നൽകി.
അന്നദാതാ മൗല്യ സംരക്ഷണ യോജന എന്ന പേരിലാകും പുതിയ പദ്ധതി. ഇതനുസരിച്ച് എംഎസ്പിയിലും വില താഴുന്പോൾ പല രീതികളിലായി കർഷകർക്കു നഷ്ടപരിഹാരം നൽകാൻ സർക്കാരിനു കഴിയും. മധ്യപ്രദേശ് സർക്കാരിന്റെ പ്രൈസ് ഡെഫിഷ്യൻസി പരിപാടിയുടെ ചുവടുപിടിച്ചാണ് കേന്ദ്രപദ്ധതി.
ജോർജ് കള്ളിവയലിൽ
ഇന്ധനവില വർധന: ഒന്നുംമിണ്ടാതെ കേന്ദ്രം
12:26 AM Sep 13, 2018 | Deepika.com