ന്യൂഡൽഹി: മോദി സർക്കാരിനെയും കേന്ദ്ര ധനമന്ത്രിയെയും വെട്ടിലാക്കി രാജ്യം വിട്ട വിജയ് മല്യയുടെ വെളിപ്പെടുത്തൽ. രാജ്യം വിടുന്നതിനുമുന്പ് ഒത്തുതീർപ്പിനുള്ള ഉപാധികൾ നിരത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി യുമായി കൂടിക്കാഴ്ച നടത്തി എന്നാണു വിജയ് മല്യ പറഞ്ഞത്. ബാങ്കുകൾക്ക് 9000 കോടിരൂപ യുടെ ബാധ്യത വരുത്തി രാജ്യം വിട്ട വിജയ് മല്യ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോടാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. വിശദാംശങ്ങൾ ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ഞാൻ അതെന്തിന് നിങ്ങളോട് വിശദീകരിക്കണം എന്നാണ് മല്യ മറുപടി നൽകിയത്.
എന്നാൽ, താനുമായി വിജയ് മല്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് അരുണ്‍ ജയ്റ്റ്ലി പ്രസ്താവന ഇറക്കി. അതിനുശേഷം മല്യ, താൻ ഒൗപചാരിക കൂടിക്കാഴ്ച നട ത്തിയില്ല. ജയ്റ്റ്ലിയെ കണ്ടതേ യുള്ളൂ എന്നാക്കി നിലപാട് മയ പ്പെടുത്തി. മല്യയുടെ വെളിപ്പെടുത്തൽ വന്നതോടെ ഇയാൾ ആരുടെ അനുമതിയോടെയാണ് രാജ്യം വിട്ടതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. അരുണ്‍ ജയ്റ്റ്ലിയും വിജയ് മല്യയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജയ്റ്റ്ലിയുടെ വിശദീകരണം
വിജയ് മല്യ വന്നു കണ്ടു എന്ന പ്രസ്താവന സത്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. 2014 മുതൽ വിജയ് മല്യക്ക് ഒരു തരത്തിലുള്ള അപ്പോയിന്റ്മെന്റും നൽകിയിരുന്നില്ല. എന്നാൽ, രാജ്യസഭാംഗമായിരുന്ന മല്യ സാധാരണ സഭയിൽ വരാറുണ്ടായിരുന്നു. ഒരിക്കൽ രാജ്യസഭയിലെ ഇടനാഴിയിൽ വച്ച് എന്റെ അടുത്തെത്തി. ഒത്തു തീർപ്പിനുള്ള ഒരു ഉപാധി വയ്ക്കാമെന്ന് പറഞ്ഞു. എന്നാൽ സംഭാഷണം തുടരാൻ പ്രേരിപ്പിച്ചില്ല. തന്നോടു സംസാരിക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം ഉപാധികൾ വായ്പയെടുത്ത ബാങ്കുകളുടെ മുന്നിലാണ് വയ്ക്കേണ്ടതാണെന്നും പറഞ്ഞു. അതല്ലാതെ മല്യയുടെ കൈയിൽ നിന്നും ഒരു കടാലാസും കൈപ്പറ്റിയിട്ടില്ല.
രാജ്യം വിടുന്നതിനു മുന്‍പു ജയ്റ്റ്ലിയെ കണ്ടെന്ന് വിജയ് മല്യ
12:26 AM Sep 13, 2018 | Deepika.com