ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ചു മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സുപ്രീംകോടതി നീട്ടി. കേസിൽ അടുത്ത വാദം കേൾക്കുന്ന 17-ാം തീയതി വരെയാണു വീട്ടുതടങ്കൽ നീട്ടിയത്. ഇവർ വീട്ടുതടങ്കലിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ വാദം കോടതി നേരത്തേ തള്ളിയിരുന്നു.
ഭീമ കൊറേഗാവ് സംഭവവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് വരവര റാവു, അഡ്വ. സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുണ്‍ ഫെരേര, വെർണോൽ ഗോണ്‍സാൽവസ് എന്നിവരെ പൂന പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരേ റോമില ഥാപ്പർ, പ്രഭാത് പട്നായിക്ക്, ദേവകി ജെയ്ൻ, സതീഷ് ദേശ്പാണ്ഡെ, മജാ ദാരുവാല എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് ഇവരെ സെപ്റ്റംബർ ആറ് വരെ വീട്ടുതടങ്കലിൽവച്ചാൽ മതിയെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ഇവരുടെ വീട്ടുതടങ്കൽ ഈമാസം 12 വരെ നീട്ടി. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിക്കു മറ്റൊരു കേസുള്ളതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.
കേസ് പരിഗണനയ്ക്കെടുത്ത ചെറിയ സമയത്തിനുള്ളിൽ കോടതിക്കുള്ളിൽ ചൂടേറിയ വാദപ്രതിവാദങ്ങളും നടന്നു. ഭീമ കൊറേഗാവ് സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിൽ അറസ്റ്റിലായ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിംഗിനെ മഹാരാഷ്ട്ര സർക്കാർ ഒരു മൂന്നാംകിട ക്രിമിനലിനോടെന്ന പോലെയാണ് പെരുമാറിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ മിനാൽ ഗാംഡ്ലിംഗിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആനന്ദ് ഗ്രോവർ ചൂണ്ടിക്കാട്ടി. എന്നാൽ, തെരുവിൽ ഉപയോഗിക്കുന്ന ഭാഷ പരമോന്നത കോടതിയിൽ ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ നേരിട്ടത്. ഗാഡ്ലിംഗിന് പോലീസ് കസ്റ്റഡിയിൽ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു.
സ്വന്തം ജാമ്യത്തിനുവേണ്ടി വാദിക്കാൻ പോലും അനുവദിച്ചില്ലെന്നും ആനന്ദ് ഗ്രോവർ ചൂണ്ടിക്കാട്ടി. ഗാംഡ്ലിംഗ് അഭിഭാഷകനാണെന്ന് അറിയാമെന്നും എന്നാൽ തങ്ങളുടെ ഉത്തരവാദിത്തക്കുറിച്ചു നല്ല ബോധ്യമുണ്ടെന്നുമായിരുന്നു തുഷാർ മേത്തയുടെ മറുവാദം. അറസ്റ്റിലായ അഞ്ചു മനുഷ്യാവകാശ പ്രവർത്തകരുടെ വിഷയം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു ഈ വാദപ്രതിവാദം നടന്നത്. ഗാംഡ്ലിംഗ് ഉൾപ്പെടെ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകരുടെ കുടുംബാംഗങ്ങൾ റോമില ഥാപ്പറുടെ ഹർജിയിൽ കക്ഷി ചേരാൻ അവകാശം ഉന്നയിച്ചിരുന്നു. തന്റെ ഭർത്താവിനെ പോലീസ് ആസൂത്രണം ചെയ്തു കുടുക്കുകയായിരുന്നു എന്നാണ് മിനാലി ന്റെ ഹർജിയിൽ പറയുന്നത്. അറസ്റ്റിലായ അഞ്ചു മനുഷ്യാവകാശ പ്രവർത്തകരുടെ കാര്യവും അങ്ങനെ തന്നെയാണ്. തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് പോലീസ് കേസിൽ മുൻവിധികൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗും ചൂണ്ടിക്കാട്ടി.
വിയോജിപ്പുകൾ പ്രകടിപ്പിച്ചതിനല്ല മറിച്ച് മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവ് ലഭിച്ചതുകൊണ്ടാണ് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് മഹാരാഷ്ട്ര പോലീസ് സുപ്രീംകോടതിയിൽ നേരത്തേ സത്യവാങ്മൂലം നൽകിയിരുന്നു.
മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ 17 വരെ നീട്ടി
12:26 AM Sep 13, 2018 | Deepika.com