കോല്‍ക്കത്ത: ആസാമിനെയും സമീപ സംസ്ഥാനങ്ങളായ മേഘാലയ, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഏതാനും പ്രദേശങ്ങളെയും പിടിച്ചുലച്ച് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പലയിടങ്ങളിലും ആളുകളെ ഭയപ്പെടുത്തിയെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല. ഇന്നലെ രാവിലെ 10:20 നാണു ഭൂചലനം അനുഭവപ്പെട്ടത്.
15 മുതല്‍ 20 വരെ സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ആസാമിലെ കൊക്രജാറിനു രണ്ടുകിലോമീറ്റര്‍ വടക്കുപടിഞ്ഞാറ്, പത്തുകിലോമീറ്റര്‍ ആഴത്തിലാണെന്നു ഷില്ലോംഗിലെ സെന്‍ട്രല്‍ സീസ്മോളജിക്കല്‍ ഒബ്സര്‍വേറ്ററി അറിയിച്ചു. അസാധാരണ പ്രതിഭാസത്തോടെ ഗോഹട്ടിയുൾപ്പെടെ മേഖലകളിൽ ആളുകൾ വീടുകളും ഓഫീസുകളും വിട്ട് പുറത്തിറങ്ങി. ഭയവിഹ്വലരായ പലർക്കും എന്താണു സംഭവിച്ചതെന്നു തുടക്കത്തിൽ ബോധ്യമായിരുന്നില്ല. തൊട്ടടുത്ത പശ്ചിമബംഗാളിലെ ആറ് വടക്കന്‍ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂമികുലുങ്ങുന്നതിനിടെ പരിഭ്രാന്തിയോടെ ബഹുനില മന്ദിരത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍നിന്ന് വീണ് സമ്രാട്ട് ദാസ്(22) എന്ന യുവാവ് മരിച്ചു. വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണം.
ബിഹാറിൽ പാറ്റ്ന, ഭഗല്‍പുര്‍, കിഷന്‍ഗഞ്ച്, മഥേപുര, മുംഗർ തുടങ്ങിയ ഇടങ്ങളിലും ജാർഖണ്ഡിലെ ദുംക, പാകുര്‍, ഷാഹിബഞ്ച്, ഗോദ്ദ ജില്ലകളിലും ഭൂചനം അനുഭവപ്പെട്ടു. മേഘാലയ, ഷില്ലോംഗ് എന്നിവിടങ്ങളിലും ചെറിയ തോതിൽ ഭൂചലനം ഉണ്ടായി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വിറപ്പിച്ച് ഭൂചലനം
12:26 AM Sep 13, 2018 | Deepika.com