ന്യൂഡൽഹി:പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിന വില വർധനവിൽ ഇടപെടാനാകില്ലെന്നു ഡൽഹി ഹൈക്കോടതി. ഇത് കേന്ദ്ര സർക്കാരിന്റെ സാന്പത്തിക നയപരമായ തീരുമാനമാണ്. കോടതി ഇതിൽ നിന്നു മാറി നിൽക്കേണ്ടതാണെന്നും ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോൻ, ജസ്റ്റീസ് വി.കെ റാവു എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടുന്നത് വലിയ സാന്പത്തിക പ്രശ്നങ്ങളുണ്ടാകാൻ ഇടയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ധന വില വർധന സാന്പത്തിക നയത്തിന്റെ ഭാഗമാണ്. ഇതുപോലെ മറ്റു വലിയ സാന്പത്തിക പ്രശ്നങ്ങളുമുണ്ട്. കോടതികളിൽ ഇതിൽ നിന്നൊഴിഞ്ഞു നിൽക്കുകയാണ് വേണ്ടത്. വില പിടിച്ചു നിർത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സർക്കാർ തന്നെയാണ്. ഇതിനായി ഒരു നിർദേശം പുറപ്പെടുവിക്കാനാകില്ലെന്നും കോടതി അറിയിച്ചു.
ഡൽഹി നിവാസി പൂജാ മഹാജനാണ് പെട്രോളിയം ഉത്പന്നങ്ങൾക്ക് ന്യായ വില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിലും പൂജാ മഹാജൻ ഹർജി നൽകിയിരുന്നെങ്കിലും ഹർജിയെ നിവേദനമായി കണക്കാക്കി നടപടിയെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ട് കോടതി തീർപ്പാക്കുകയായിരുന്നു.
ഇന്ധനവില: പ്രതിദിന വർധനയിൽ ഇടപെടാനാവില്ലെന്നു കോടതി
12:26 AM Sep 13, 2018 | Deepika.com