മുംബൈ: റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചെങ്കിലും ഇന്നലെ രൂപയുടെ താഴ്ച തടയാനായില്ല. ഒപ്പം ഓഹരിവിപണിയും ഇടിഞ്ഞു. ഇവയ്ക്കിടയിലും ഇന്ധനവില ഉയർത്തി എണ്ണക്കന്പനികൾ. മഹാരാഷ്ട്രയിലെ പർദാനിയിൽ ഒരു ലിറ്റർ പെട്രോളിന് 90.11 രൂപയിലെത്തി. കേരളത്തിൽ പെട്രോളിനു പതിന്നാലും ഡീസലിനു പതിനഞ്ചും പൈസ കൂട്ടി.
രൂപയെ താങ്ങി നിർത്താനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ലെന്നു കണ്ടതോടെയാണ് ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ കുത്തനെ ഇടിഞ്ഞത്. സെൻസെക്സ് 509.04 പോയിന്റ് താണ് 37,413.13-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 150.6 പോയിന്റ് ഇടിഞ്ഞ് 11,287.5-ൽ എത്തി. ആറുമാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണു സെൻസെക്സിന് ഉണ്ടായത്.
രണ്ടു ദിവസം കൊണ്ടു രാജ്യത്തെ ഓഹരി നിക്ഷേപകർക്കുണ്ടായ നഷ്ടം നാലുലക്ഷം കോടി രൂപ വരും. വിപണി മൂല്യത്തിന്റെ രണ്ടര ശതമാനം വരുന്ന തുക.രൂപയുടെ തകർച്ചയാണ് ഓഹരി കന്പോളത്തെ ഉലയ്ക്കുന്നത്. രൂപ 72 രൂപ മറികടക്കില്ലെന്ന കണക്കു കൂട്ടലുകൾ തെറ്റി. ഇപ്പോൾ 73.5 രൂപവരെ എത്തുമെന്നാണു സംസാരം.
ഇന്നലെ രാവിലെ രൂപ കരുത്തോടെയാണു തുടങ്ങിയത്. തലേന്ന് 72.45 രൂപയായിരുന്ന ഡോളർ 72.25 രൂപ വരെ താണു. റിസർവ് ബാങ്കിനോടു കാര്യമായി ഇടപെടാൻ ഗവൺമെന്റ് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളും വന്നു. പക്ഷേ ഉച്ചയോടെ കാര്യം മാറി. ഡോളർ 72.5 നു മുകളിലായി. ഒരവസരത്തിൽ 72.74 വരെ ഡോളർ എത്തി. അവസാനം 72.69 രൂപയിൽ ക്ലോസ് ചെയ്തു. തലേന്നത്തേക്കാൾ 24 പൈസ (0.33 ശതമാനം) കൂടുതൽ.
വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നു പണം പിൻവലിക്കുന്നതിന്റെ തോത് കൂടിയതും രൂപയ്ക്ക് ആഘാതമായി. തിങ്കളാഴ്ചയും ഇന്നലെയുമായി 2300 കോടി രൂപയാണു വിദേശികൾ പിൻവലിച്ചത്.
ഇതിനിടെ പലിശ നിരക്ക് കൂടുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. ഒക്ടോബർ നാലിനാണു റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി ഇനി തീരുമാനം എടുക്കേണ്ടത്. പ്രത്യേക സാഹചര്യത്തിൽ കമ്മിറ്റി യോഗം നേരത്തെ ആക്കുമോ എന്നു ചിലർ സംശയിക്കുന്നു.
പലിശ കൂടും എന്ന കണക്കുകൂട്ടലിൽ കടപ്പത്ര വ്യാപാരികൾ കടപ്പത്ര വില താഴ്ത്തി. ഇന്നലെ 10 വർഷ സർക്കാർ കടപ്പത്രത്തിന് 8.18 ശതമാനം ആദായം കിട്ടത്തക്കവിധം വില താഴ്ന്നു.
തുടർച്ചയായ 43-ാം ദിവസവും പെട്രോൾ, ഡീസൽ വില ഉയർന്നതോടെ ഡൽഹിയിൽ പെട്രോൾ 80.87 രൂപയും ഡീസൽ 72.97 രൂപയുമായി. മുംബൈയിൽ പെട്രോളിന് 88.26 -ഉം ഡീസലിന് 77.47 -ഉം രൂപയാണ്.
ക്രൂഡ് ഓയിലിന് 78.5 ഡോളർ
രാജ്യത്ത് ഇന്ധനവില വീണ്ടും കൂടുമെന്ന മുന്നറിയിപ്പുമായി വിദേശത്തു ക്രൂഡ് വില കുതിച്ചു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് ഇന്നലെ ഉച്ചയോടെ 78.5 ഡോളർ ആയി. ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിലും അമേരിക്കയിൽ നിന്നുള്ള ഷെയ്ൽ ഓയിലും കുറയുമെന്ന സൂചനയെത്തുടർന്നാണിത്.
രൂപ, ഓഹരി ഇടിഞ്ഞു ; പെട്രോളിനു കൂട്ടി
02:15 AM Sep 12, 2018 | Deepika.com