ഹൈദരാബാദ്: തെലുങ്കാനയിലെ ശനിവർപേട്ടിൽ ബസ് നിയന്ത്രണം വിട്ടു മലയടിവാരത്തിലേക്കു മറിഞ്ഞ് 36 സ്ത്രീകളുൾപ്പെടെ 57 പേർ മരിച്ചു. 30 പേർക്കു പരിക്കേറ്റു. മരിച്ചവരിൽ അഞ്ചുപേർ കുട്ടികളാണ്.
കൊണ്ടഗട്ടുവിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയ തീർഥാടകരാണു മരിച്ചവരിലേറെയും. ഇന്നലെ രാവിലെ പതിനൊന്നരയോടെ തെലുങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (ടിഎസ്ആർടിസി) ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മലയടിവാരത്തിലേക്കു വീണ ബസ് നാലുതവണ കരണംമറിഞ്ഞതായി ദൃക്സാക്ഷികൾ അറിയിച്ചു.
തൊണ്ണൂറിലേറെ യാത്ര ക്കാരെ കുത്തിനിറച്ചു വന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 86 യാത്രക്കാർക്കു ടിക്കറ്റ് നൽകിയിരുന്നു. ബസ് ഡ്രൈവറും അപകടത്തിൽ മരിച്ചു. ബസിനുള്ളിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരും പോലീസും ചേർന്നാണു പുറത്തെത്തിച്ചത്. പുതിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറാകട്ടെ പരിചയസന്പന്നനും.
സുരക്ഷാകാരണങ്ങളാൽ നേരത്തെ അടച്ചിട്ടിരുന്ന റോഡിലാണ് അപകടം. കൊണ്ടഗട്ടുവിൽനിന്ന് ജഗത്വാലിലേക്കുള്ള എളുപ്പവഴിയിലൂടെ സർവീസ് നടത്തി ഇന്ധനം ലാഭിക്കാമെന്നതിനാൽ ടിആർടിസി അധികൃതരുടെ സമ്മർദ്ദത്തെത്തുടർന്ന് റോഡ് അടുത്തിടെ തുറന്നുകൊടുക്കുകയായിരുന്നു.
തെലുങ്കാനയിൽ ബസ് അപകടം: 57 മരണം
02:15 AM Sep 12, 2018 | Deepika.com