ന്യൂഡൽഹി: ആധാർ വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന വാദത്തിന് തെളിവുമായി വിദഗ്ധർ. ഹഫിംഗ്ടണ്‍ പോസ്റ്റാണ് വെറും 2500 രൂപ മുടക്കി വാങ്ങുന്ന സോഫ്റ്റ്വേറിലൂടെ ഇന്ത്യയിലെ മുഴുവൻ ആളുകളുടെയും ആധാർ വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് വ്യക്തമാക്കിയത്.
ആധാർ സോഫ്റ്റുവേർ സുരക്ഷിതമല്ലെന്ന് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരെ ഉദ്ധരിച്ചു വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഓണ്‍ലൈനിൽ പ്രചരിക്കുന്ന സോഫ്റ്റുവേർ പാച്ച് വാങ്ങിയ ഹഫിംഗ്സ്റ്റണ്‍ പോസ്റ്റ് വിദഗ്ധർക്ക് നൽകുകയും ആധാർ സോഫ്റ്റുവേർ കോഡ് പരിശോധിക്കാൻ നിർദേശിക്കുകയുമാണ് ചെയ്തത്.
ആധാർ ഡാറ്റാബേസ് ഹാക്കർമാർ ചോർത്തിയെന്നും സുരക്ഷാക്രമീകരണങ്ങൾ തകർക്കാൻ കെൽപുള്ള സോഫ്റ്റുവേർ പാച്ചാണ് ഓണ്‍ലൈൻ വഴി പ്രചരിക്കുന്നതെന്നും ഇതോടെ വ്യക്തമായി. ആധാർ നന്പർ കിട്ടിയാൽ പോലും ആർക്കും വിവരങ്ങൾ ചോർത്താൻ കഴിയില്ലെന്ന യുണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഐഎ) വാദമാണ് ഇതോടെ പൊളിയുന്നത്. ഹഫിംഗ്സ്റ്റണ്‍ പോസ്റ്റ് ഇന്ത്യ നടത്തിയ മൂന്ന് മാസത്തെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബേസിക് കോഡിംഗിനെ കുറിച്ച് വിവരമുള്ള ആർക്കും ഡാറ്റാബേസിൽ നുഴഞ്ഞുകയറി പുതിയ നന്പറുണ്ടാക്കാനാകുമെന്നാണ് ഇവരുടെ അന്വേഷണത്തിൽ വ്യക്തമായത്. ആധാർ സോഫ്റ്റുവേറിന്റെ സുരക്ഷാ കവചങ്ങൾ എങ്ങനെ മറികടക്കാം എന്നതു വിശദീകരിക്കുന്ന ടൂട്ടോറിയൽ വീഡിയോകൾ യു ട്യൂബിലടക്കം ഉണ്ട്. എന്നാൽ, യുഐഡിഐഎ അധികൃതർ ഇപ്പോഴും അവകാശപ്പെടുന്നത് ആധാർ വിവരങ്ങൾക്ക് സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നാണ്.
ഡേറ്റാബേസിൽ കയറിയാൽ ഇതിന് ഓപ്പറേറ്ററുടെ ലൊക്കേഷൻ വ്യക്തമാക്കുന്ന ജിപിഎസ് സംവിധാനമുണ്ട്. പാച്ച് ഉപയോഗിച്ച് നുഴഞ്ഞുകയറുന്നവർ ഈ സംവിധാനമാണ് ആദ്യം ഇല്ലാതാക്കുന്നത്. പിന്നീട് ലോകത്തെവിടെ നിന്നും നീക്കം സാധ്യമാകും. ആധാർ നന്പറുകൾ എവിടെനിന്നും പടച്ചുവിടാനാകും. അംഗീകൃത ഓപ്പറേറ്ററുടെ ഫോട്ടോഗ്രാഫ് ഉപയോഗിച്ചും ആധികാരികത ഉറപ്പാക്കാൻ ഇതുവഴി സാധ്യമാകും.
ആധാർ വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് വെളിപ്പെടുത്തൽ
01:08 AM Sep 12, 2018 | Deepika.com