ന്യൂഡൽഹി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അടുത്ത ഒരു മാസത്തിനകം തിരുവനന്തപുരത്ത് ഒരു ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം (സൈക്ലോണ്‍ വാണിംഗ് സെന്റർ) സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. കേരള-കർണാടക തീരങ്ങളിൽ അടുത്തിടെ അടിക്കടി ഉണ്ടാകുന്ന ന്യൂനമർദങ്ങളുടെയും, ചുഴലിക്കാറ്റുകളുടെയും പശ്ചാത്തലത്തിലാണിത്. നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ, കോൽക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങളുള്ളത്.
കേരള, കർണാടക സംസ്ഥാനങ്ങളിലെ മത്സ്യ തൊഴിലാളികൾക്കും, തീരദേശ നിവാസികൾക്കുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും ബുള്ളറ്റിനുകളും പുറപ്പെടുവിക്കുന്നതിന് പര്യാപ്തമായ അത്യാധുനിക സംവിധാനങ്ങൾ ഈ കേന്ദ്രത്തിലുണ്ടാകും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കേരളത്തിൽ നിലവിലുള്ള ഓഫീസിന്റെ കാലാവസ്ഥ പ്രവചന പ്രവർത്തനങ്ങൾ ഇത് കൂടുതൽ ശക്തിപ്പെടുത്തും.
കേരളത്തിന്റെ വടക്കൻ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു സി-ബാന്‍ഡ് ഡോപ്ലർ വെതർ റഡാർ ഈ വർഷം അവസാനത്തോടെ മംഗലാപുരത്ത് സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് പദ്ധതിയുണ്ട്. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഈ റഡാറുകൾ ഉള്ളത്. ഈ മൂന്നു റഡാറുകളും പ്രവർത്തന ക്ഷമമാകുമ്പോൾ മഴയും മറ്റു കാലാവസ്ഥാ മാറ്റങ്ങളും നിരീക്ഷിക്കുന്നതിനും ജനങ്ങൾക്ക് മുൻകൂട്ടി ജാഗ്രതാ നിർദേശം നൽകാനും കഴിയും.
രണ്ടു - മൂന്ന് മണിക്കൂർ മുതൽ 15-20 ദിവസത്തെ ദൈർഘ്യത്തിൽ വരെ കാലാവസ്ഥാ പ്രവചനം നടത്താൻ കഴിവുള്ള പുതിയ ഉപകരണങ്ങളും മാതൃകകളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കും
01:29 AM Aug 22, 2018 | Deepika.com