ന്യൂഡൽഹി: പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിനുള്ള കേന്ദ്ര ധനസഹായത്തെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും തമ്മിൽ ട്വിറ്ററിൽ വാക്കേറ്റം.
ദുരന്തസമയത്തു രാഷ്ട്രീയം പറയരുതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആവശ്യമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ദുരന്തം നേരിടാൻ കേരളത്തിന് കേന്ദ്രം അനുവദിച്ച 500 കോടി രൂപ പോരെന്ന കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റിനെ വിമർശിച്ചായിരുന്നു റിജിജുവിന്റെ മറുപടി.
ദുരന്തസമയത്ത് നമ്മളെല്ലാം ഒന്നാണ്. രാഷ്ട്രീയം ഒഴിവാക്കണം. കേരള സർക്കാരിനും ജനങ്ങൾക്കുമൊപ്പം നൂറുകണക്കിന് രക്ഷാടീമുകളും 90 എയർക്രാഫ്റ്റുകൾ, 500 മോട്ടോർ ബോട്ടുകൾ, എൻഡിആർഎഫ്, ആർമി, നേവി, പാരാമിലിട്ടറി സേനകൾ എന്നിവർ പങ്കെടുത്ത വൻ രക്ഷാ -ദുരിതാശ്വാസ പ്രവർത്തനങ്ങളാണു നടന്നത്. ഈ സമയത്ത് ഇതുപോലുള്ള ട്വീറ്റുകൾ വേദനാജനകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തിൽ തുടക്കം മുതൽ തന്നെ ഞങ്ങൾ എല്ലാ സംവിധാനങ്ങളോടും കൂടി ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ രക്ഷാ, ദുരിതാശ്വാസ, അടിയന്തര സേവനങ്ങളാണ് കൂടുതൽ ആവശ്യം. പ്രധാനമന്ത്രി ഉറപ്പു നൽകിയ സാന്പത്തിക പിന്തുണ ലഭിക്കുമെന്നും കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു.
കേരളത്തിന് ദുരിതാശ്വാസമായി കേന്ദ്രസഹായം 500 കോടി രൂപയായി വർധിപ്പിച്ചതു നല്ല കാര്യമാണെന്നും എന്നാൽ, അത് പര്യാപ്തമല്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വൈകരുതെന്നും രാഹുൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിനുള്ള കേന്ദ്രസഹായം: രാഹുലിനെതിരേ കേന്ദ്രമന്ത്രി റിജിജു
12:35 AM Aug 20, 2018 | Deepika.com