ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്നതിനു രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സന്നാഹങ്ങൾ അനുവദിക്കാൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ ബോട്ടുകൾ, ഹെലികോപ്ടറുകൾ, ലൈഫ് ജാക്കറ്റുകൾ, മഴക്കോട്ടുകൾ തുടങ്ങിയ ലഭ്യമാക്കാൻ സേനാവിഭാഗങ്ങളോടു കാബിനറ്റ് സെക്രട്ടറി നിർദേശം നൽകി.
ഇതുവരെ മോട്ടർ ഘടിപ്പിച്ച 339 ബോട്ടുകൾ, 2800 ലൈഫ് ജാക്കറ്റുകൾ, 27 ലൈറ്റ് ടവർ, 1000 മഴക്കോട്ട് എന്നിവയാണുള്ളത്. ഇതിനു പുറമെ 72 മോട്ടോർ ബോട്ടുകളും 5000 ലൈഫ് ജാക്കറ്റുകളും 14 ലൈറ്റ് ടവറുകളും 1000 മഴക്കോട്ടുകളും കേരളത്തിന് ലഭിക്കും. ഇതുവരെ ലക്ഷം ഭക്ഷ്യപൊതികളാണ് വിതരണംചെയ്തതെങ്കിൽ അത്രയും ഭക്ഷ്യപൊതികൾ കൂടി അധികമായി ശേഖരിച്ചു വിതരണംചെയ്യാനും യോഗത്തിൽ തീരുമാനമായി.
1,20,000 വെള്ളക്കുപ്പികൾ ഇതിനകം റെയിൽവേ നൽകി. അത്രയും വെള്ളക്കുപ്പികളുമായി പ്രത്യേക തീവണ്ടി ഇന്ന് കായംകുളത്ത് എത്തും. കൊച്ചി നേവൽ സ്ട്രിപ്പ് വിമാനത്താവളം സ്വകാര്യ വിമാന കന്പനികൾക്ക് ഉപയോഗിക്കാം. മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ വി സാറ്റ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താനും യോഗം നിർദേശം നൽകി.
ആഭ്യന്തരം, ജലസേചനം, പ്രതിരോധം എന്നീ മന്ത്രാലയ സെക്രട്ടറിമാരുടെയും വിവിധ സേനാ മേധാവികളുടെയും സാന്നിധ്യത്തിൽ കാബിനറ്റ് സെക്രട്ടറി പി.കെ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈതീരുമാനം. കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം ദിനമാണ് ഉന്നതതലയോഗം ചേർന്നത്. യോഗം ഇന്നും ചേരുന്നുണ്ട്. യോഗത്തിൽ തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ചീഫ് സെക്രട്ടറിമാരും പങ്കെടുത്തു.
കേരളത്തിൽ മുങ്ങൽ വിദഗ്ധരുൾപ്പെടെ 51 ബോട്ടുകളെയാണ് നാവികസേന വിന്യസിച്ചിട്ടുള്ളത്. തീരസേനയുടെ നേതൃത്വത്തിൽ 30 ബോട്ടുകളിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 23 ഹെലികോപ്ടറുകളും 11 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും ഉപയോഗിച്ചാണ് വ്യോമസേന രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനു പുറമെ എൻജിനിയറിംഗ് ടാസ്ക് ഫോഴ്സിന്റെ 10 യൂണിറ്റും ദേശീയ ദുരന്തനിവാരണ സേനയുടെ 43 യൂണിറ്റും സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിൽ മുഴുകിയിട്ടുണ്ട്.
കേരളത്തിനു കൂടുതൽ സന്നാഹങ്ങൾ അനുവദിക്കും
12:14 AM Aug 18, 2018 | Deepika.com