ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയ് (93) അന്തരിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം.
കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് മൂത്രാശയ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വാജ്പേയിയെ എയിംസിൽ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉച്ചയ്ക്കുശേഷം വീണ്ടും ആശുപത്രിയിലെത്തിയിരുന്നു. ഏതാനും ദിവസങ്ങളായി ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ പിടിച്ചു നിർത്തിയിരുന്നത്. വൈകുന്നേരം 5.50 നാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ഡൽഹി കൃഷ്ണമേനോൻ മാർഗിലെ ആറാം നന്പർ വസതിയിലും ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിനു വയ്ക്കും.
ആറു പതിറ്റാണ്ടിലേറെ കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വാജ്പേയി രാഷ്ട്രീ യത്തിനപ്പുറം ഉജ്വല വാഗ്മി, മികവുറ്റ പാർലമെന്റേറിയൻ, കവി, അസാമാന്യനായ സംഘാടകൻ, കഴിവുറ്റ ഭരണകർത്താവ്, കറകളഞ്ഞ ദേശഭക്തൻ എന്നിങ്ങനെ എതിരാളികൾക്കു പോലും സ്വീകാര്യനായ നേതാവായിരുന്നു. അവിവാഹിതനാണ്. സൗമ്യനായ രാഷ്ട്രീയ നേതാവിന്റെ ഭാവമെങ്കിലും നിലപാടുകളിലെ കാർക്കശ്യമായിരുന്നു മുഖമുദ്ര. 2014 ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ചു.
ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിലെ ഗ്വാളിയറിലേക്കു കുടിയേറിയ കുടുംബത്തിലാണ് വാജ്പേയിയുടെ ജനനം. കൃഷ്ണദേവിയുടെയും കൃഷ്ണ ബിഹാരി വാജ്പേയിയുടെയും മകനായി 1924 ലെ ക്രിസ്തുമസ് ദിനത്തിൽ ജനിച്ച വാജ്പേയി ഗ്വാളിയറിലെ വിക്ടോറിയ കോളജിൽനിന്നു ബിരുദവും കാണ്‍പുർ ഡിഎവി കോളജിൽ നിന്നു ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ബിജെപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. ബിജെപി ദേശീയ അധ്യക്ഷനായി ആരംഭകാലത്ത് വാജ്പേയി പ്രവർത്തിച്ചിട്ടുണ്ട്. ഒന്‍പതു തവണ ലോക്സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ജയിച്ച വാജ്പേയി മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാജ്പേയ് വിടവാങ്ങി
12:23 AM Aug 17, 2018 | Deepika.com