ന്യൂഡൽഹി: പ്രളയക്കെടുതിയിൽ കേരളത്തോടൊപ്പം രാജ്യമുണ്ടെന്നും സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും കേന്ദ്ര പ്രതിരോധ, ആഭ്യന്തര മന്ത്രിമാരുമായും ഇന്നലെയും ഇന്നും സംസാരിച്ചതായും മോദി ദീപികയോട് പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നതായി പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു.
കേരളത്തിലെ കാലവർഷക്കെടുതി ആശങ്കാജനകമാണെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവും പറഞ്ഞു. കേരളത്തിലെ മുഴുവൻ ജനങ്ങളോടും രാജ്യത്തിന്റെ പിന്തുണ അറിയക്കണമെന്ന് ഇരുവരും ദീപികയോടു പറഞ്ഞു. പ്രളയദുരിതത്തിന്റെ തീവ്രത സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി സംസാരിച്ചുവെന്നും ഇരുവരും അറിയിച്ചു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ബുധനാഴ്ച രാഷ്ട്രപതി നടത്തിയ സ്വീകരണത്തിനിടെയാണ് രാഷ്ട്രനേതാക്കൾ കേരളത്തിലെ പ്രളയക്കെടുതികളെക്കുറിച്ച് ദീപിക പ്രതിനിധിയുമായി സംസാരിച്ചത്.
കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ടതെല്ലാം ചെയ്യണമെന്ന് കര, നാവിക, വ്യോമ സേനകൾക്ക് നിർദേശം നൽകിയതായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കൂടുതൽ ഹൈലികോപ്റ്ററുകൾ, ബോട്ടുകൾ, ജാക്കറ്റുകൾ തുടങ്ങിയവ അയയ്ക്കണമെന്ന മുഖ്യമന്ത്രി പിണറായിയുടെ അഭ്യർഥന മാനിച്ച് എത്രയും വേഗം ഇവയെല്ലാം എത്തിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊച്ചിയിലെ നാവിക വിമാനത്താവളവും തിരുവനന്തപുരത്തെ വ്യോമസേന വിമാനത്താവളവും ഉപയോഗിക്കാനും അനുമതി നൽകിയതായി നിർമല ദീപികയോട് വിശദീകരിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) കൂടുതൽ ടീമുകളെ കേരളത്തിലേക്ക് അയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനുമായി നിരന്തര സന്പർക്കത്തിലാണെന്നും രാജ്നാഥ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു.
• കേന്ദ്രസർക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് കമ്മിറ്റിയുടെ (സിഎംജിസി) അടിയന്തര യോഗം ഡൽഹിയിൽ ഇന്നലെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന് കേരളത്തിലെ അസാധാരണമായ കാലവർഷക്കെടുതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തി. സംസ്ഥാന സർക്കാരുമായി ചേർന്ന് കൂടുതൽ ദുരന്ത നിവാരണ സേനയെ രംഗത്തിറക്കാൻ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നായിരുന്നു യോഗം. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
കേരളത്തിലെ പ്രളയക്കെടുതി ഫലപ്രദമായി കൈകാര്യം ചെയ്യാൻ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ സേവനം ആവശ്യമാണെന്നും ദേശീയ പ്രാധാന്യമുള്ള പ്രകൃതിദുരന്തമാണെന്നും സമിതി വിലയിരുത്തി.
കൈയയച്ചു സംഭാവന ചെയ്യാൻ രാഹുലിന്റെ അഭ്യർഥന
• കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈയയച്ച് സംഭാവന ചെയ്യാൻ കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി അഭ്യർഥിച്ചു. പ്രധാനമന്ത്രിയോട് വിളിച്ചു സംസാരിച്ചു. കര, നാവിക സേനകളെ വൻതോതിൽ കേരളത്തിലേക്ക് അയയ്ക്കണമെന്ന് അഭ്യർഥിച്ചു. ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ ദുരന്തത്തിലായ കേരളത്തിന് പ്രത്യേക സാന്പത്തിക പാക്കേജ് അനുവദിക്കേണ്ടത് വളരെ പ്രധാനമാണെന്നും പറഞ്ഞു.
കേരളം വളരെ വലിയ വേദനയിലാണ്. രാജ്യം സംസ്ഥാനത്തെ ദുരിതബാധിതരൊടൊപ്പം ആണ്. വെള്ളം വീണ്ടും ഉയരുന്നത് വളരെ ആശങ്കാജനകമാണ്. ദുരിതാശ്വാസ ക്യാന്പുകളും നിറഞ്ഞു. ആയിരങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യമായി ശക്തിപ്പെടുത്തുകയും ദുരിതബാധിതരെ സഹായിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ
പ്രളയക്കെടുതിയിൽ കേരളത്തോടൊപ്പം രാജ്യമുണ്ടെന്നു പ്രധാനമന്ത്രി
12:23 AM Aug 17, 2018 | Deepika.com