ചെന്നൈ: കാവേരിനദിയും ഉപനദിയായ ഭവാനിയും കവിഞ്ഞൊഴുകുന്നു. നദികളോടു ചേർന്നുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. പരമാധി സംഭരണശേഷിയിലെത്തിയ മേട്ടൂർ ഡാം തുറന്നുവിട്ടതോടെയാണ് നദികൾ കരകവിഞ്ഞൊഴുകിയത്. ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ കർണാടക സംസ്ഥാനത്തിലെ ചില ഗ്രാമങ്ങളും വെള്ളത്തിനടിയിലായി.
ഭവാനിസാഗർ റിസർവോയറിൽ പരമാവധി സംഭരണശേഷിയായ 105 അടിയിലെത്തിതോടെ വെള്ളം തുറന്നുവിട്ടു. ഇതോടെ ഈറോഡിന്റെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. കാവേരി നദി തമിഴ്നാട്ടിലേക്കെത്തുന്ന ഹൊഗ്നെക്കൽ, ധർമപുരി ജില്ലയിലെ ചൈത്രം, സേലം ജില്ലയിലെ സംഗിലിമുനിയപ്പൻ കോവിൽ എന്നിവിടങ്ങളെല്ലാം മേട്ടൂർ ഡാം തുറന്നുവിട്ടതോടെ വെള്ളത്തിനടിയിലായി. സേലം ജില്ലയിലെ മേട്ടൂർ-എടപ്പാടി റോഡും വെള്ളത്തിനടിയിലായി.
ഭവാനി സാഗർ ഡാം തുറന്നു വിട്ടതോടെ ഈറോഡിലെ ഏക്കർ കണക്കിന് മഞ്ഞൾ-വാഴക്കൃഷിത്തോട്ടങ്ങൾ വെള്ളത്തിനടിയിലായി. ഇവിടത്തെ ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. മയനൂർ ഡാം തുറന്നുവിട്ടതോടെ കരൂർ, തവിട്ടുപാളയം എന്നിവിടങ്ങിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയെല്ലാം ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. കോയന്പത്തൂർ ജില്ലയിലെ മലയോരമേഖലകളിലും മഴ കനത്ത നാശം വിതച്ചു. ഒരു മുതിർന്ന സ്ത്രീ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇവർക്കായി തെരച്ചിൽ നടക്കുകയാണ്. പൊള്ളാച്ചി, വാൽപ്പാറ താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കാവേരി കരകവിഞ്ഞൊഴുകുന്നു; മേഖല വെള്ളത്തിനടിയിൽ
12:23 AM Aug 17, 2018 | Deepika.com