ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ ചെങ്കോട്ടയിൽ നടത്തുന്ന 72-ാം സ്വാതന്ത്ര്യദിന പ്രസംഗം തെരഞ്ഞെടുപ്പിനുള്ള പെരുന്പറ മുഴക്കൽ കൂടിയാകും. പത്തു കോടി പാവപ്പെട്ട കുടുംബങ്ങൾക്കായി പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ സുരക്ഷ മിഷൻ (നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ മിഷൻ: എബി- എൻഎച്ച്പിഎം) ആണ് തുറുപ്പുചീട്ട്.
ആരോഗ്യ പദ്ധതി അടക്കം അടുത്ത നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ടുള്ള പ്രഖ്യാപനങ്ങളാകും സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ഒരു ഭാഗം. തീവ്രദേശീയത വളർത്താനുള്ള ശ്രമങ്ങളും മോദി നടത്തുമെന്നാണ് കരുതുന്നത്. ഒഡീഷ തള്ളിക്കളഞ്ഞ ആയുഷ് മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയോട് കേരളം, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങളും അനുകൂല പ്രതികരണം നൽകിയിട്ടില്ല.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് ആയുഷ് ഭാരത് എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. മൊത്തം 10,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം വകയിരുത്തുക. എന്നാൽ സംസ്ഥാനങ്ങൾക്ക് ഇനിയും ഈ ആരോഗ്യ പദ്ധതിയുടെ വിഹിതം അനുവദിച്ചിട്ടില്ല. പദ്ധതിയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്യുന്നതിനുള്ള ഒൗദ്യോഗിക നടപടികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം ആരംഭിച്ചു.പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സംസ്ഥാനങ്ങളിൽ പദ്ധതി ആരംഭിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷ.
ഹൃദയ ബൈപാസ് സെന്ററുകൾ, മുട്ട് മാറ്റിവയ്ക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾ അടക്കം 1,354 വ്യത്യസ്ത പാക്കേജുകളാണ് പദ്ധതിക്കായി ഒരുക്കിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ തന്നെ സിജിഎച്ച്എസ് (സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം) ചികിൽസയേക്കാൾ 15-20 ശതമാനം ചെലവ് കുറവായിരിക്കും പദ്ധതിയിലെ അംഗങ്ങൾക്കെന്ന് സർക്കാർ പറയുന്നു.
സുരക്ഷാ കവചം കടുകട്ടി
പതിവിലേറെ കടുത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇന്ന് രാജ്യമാകെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഡൽഹിയിലും ശ്രീനഗറിലും അടക്കം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ അക്രമത്തിന് ഭീകരർ ലക്ഷ്യമിടുന്നതായുള്ള സൂചനകളെ തുടർന്ന് സുരക്ഷാ സംവിധാനം കൂടുതൽ കർക്കശമാക്കി.
ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങൾ, റെയിൽവേ, മെട്രോ, ബസ് സ്റ്റേഷനുകൾ, പ്രധാന മാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം പല തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിൽ പോലീസിനു പുറമെ അർധ സൈനിക വിഭാഗങ്ങളെ കൂടി നിയോഗിച്ചു.
വനിതാ കമാൻഡോ ഇന്നിറങ്ങും
പ്രത്യേക പരിശീലനം നേടിയ രാജ്യത്തെ ആദ്യത്തെ സന്പൂർണ വനിതാ കമാൻഡോ സംഘത്തിന്റെ ആദ്യ നിയോഗം ഡൽഹിയിൽ സ്വാതന്ത്ര്യദിന ആഘോഷത്തിനാകും.
പതിനഞ്ചു മാസത്തെ കഠിന പരിശീലനത്തിനുശേഷമാണ് 36 വനിതകൾ അടങ്ങിയ കമാൻഡോ യൂണിറ്റ് തയാറായത്.
ജോർജ് കള്ളിവയലിൽ
പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം തെരഞ്ഞെടുപ്പ് കേളികൊട്ടാകും
12:36 AM Aug 15, 2018 | Deepika.com