ചെന്നൈ: ഡിഎംകെ അധ്യക്ഷനും പിതാവുമായ എം. കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചിൽ സംസ്കരിച്ചില്ലായിരുന്നെങ്കിൽ താൻ മരിക്കുമായിരുന്നെന്ന് ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. കരുണാനിധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ചേർന്ന ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിലാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.
കരുണാനിധിയുടെ മരണത്തിനു മണിക്കൂറുകൾ മുന്പ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ വസതിയിൽ എത്തി സന്ദർശിച്ച് മറീനയിലെ അണ്ണാ സ്മാരകത്തിനു സമീപം സംസ്കരിക്കുന്നതിന് സ്ഥലം ചോദിച്ചതായി സ്റ്റാലിൻ പറഞ്ഞു. അദ്ദേഹത്തിന്റെ കൈപിടിച്ച് മറീനയിൽ സ്ഥലം അനുവദിക്കണമെന്ന് യാചിച്ചു. എന്നാൽ, സ്ഥലം അനുവദിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും നിയമോപദേശം അങ്ങനെ തന്നെയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കരുണാനിധിയുടെ മരണം സ്ഥിരീകരിച്ച ശേഷം മറീനയിൽ സംസ്കാരസ്ഥലം ആവശ്യപ്പെട്ട് മുതിർന്ന ഡിഎംകെ നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, ഇവരുടെ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മറീനയിൽ കരുണാനിധിയെ അടക്കാൻ സമ്മതിച്ചില്ലായിരുന്നെങ്കിൽ തന്റെ ശവസംസ്കാരം നടത്തേണ്ട അവസ്ഥയിലേക്കു കാര്യങ്ങളെത്തുമായിരുന്നു- സ്റ്റാലിൻ പറഞ്ഞു.
മറീനയിൽ കരുണാനിധിയെ സംസ്കരിച്ചില്ലായിരുന്നെങ്കിൽ താൻ മരിക്കുമായിരുന്നെന്നു സ്റ്റാലിൻ
12:36 AM Aug 15, 2018 | Deepika.com