ന്യൂഡൽഹി: സർക്കാരിനെതിരേ വിമർശനം ഉന്നയിക്കുന്നവർ ആക്രമിക്കപ്പെടില്ലെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകാൻ തയാറാകണമെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ വധശ്രമം നേരിട്ട വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. രണ്ടു വർഷമായി ബിജെപിയും ചില മാധ്യമങ്ങളും ചേർന്നു തന്നെ വർഗീയവാദിയായി മുദ്രകുത്തുകയാണ്. സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണിവർ. തനിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ യഥാർഥ കുറ്റവാളികൾ ഈ മാധ്യമ പ്രവർത്തകരും ബിജെപി നേതാക്കളുമാണെന്നും ഉമർ ഖാലിദ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ആക്ടിവിസ്റ്റുകൾക്ക് നേർക്ക് ഉയർന്ന തോക്ക് എന്നെങ്കിലും തന്റെ നേർക്കും ചൂണ്ടുമെന്ന് അറിയാമായിരുന്നു. ധബോൽക്കർ, കൽബുർഗി, പൻസാരെ, ഗൗരി ലങ്കേഷ് എന്നിങ്ങനെ കൊല്ലപ്പെടുന്നവരുടെ പട്ടിക നീണ്ടുകൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവം മുന്പ് രാജ്യത്തെ ഏറ്റവും തന്ത്രപ്രധാന സ്ഥലത്ത് പകൽ ആയുധധാരിയായ ഒരാൾ ആക്രമിക്കാൻ മുതിരുന്പോൾ അത് തെളിയിക്കുന്നത് ഈ ഭരണകൂടത്തിന് കീഴിൽ തങ്ങൾ ശിക്ഷിക്കപ്പെടില്ലെന്നുള്ള ഒരു വിഭാഗത്തിന്റെ ധൈര്യമാണ്.
അധികാരക്കസേരയിലിരുന്ന് വിദ്വേഷവും ചോരക്കൊതിയും ഭയവും പരത്തുന്നവരാണ് കുറ്റവാളികൾ. നുണകളിലൂടെ തന്നെ ദേശവിരുദ്ധനെന്ന് ചിത്രീകരിക്കുന്ന ഭരണപാർട്ടിയുടെ വക്താക്കളും ടെലിവിഷൻ അവതാരകരുമാണ് കുറ്റവാളികളെ ന്നും ഉമർ ഖാലിദ് പറഞ്ഞു.
വിമർശിക്കുന്നവർ ആക്രമിക്കപ്പെടില്ലെന്ന് മോദി ഉറപ്പു നൽകണം: ഉമർ ഖാലിദ്
12:36 AM Aug 15, 2018 | Deepika.com