ചെന്നൈ: കരുണാനിധിയുടെ വിയോഗത്തോടെ ഡിഎംകെയിൽ അവകാശപ്പോര് മുറുകുന്നു. കരുണാനിധിയുടെ വിശ്വസ്തർ തനിക്കൊപ്പമാണെന്ന് മകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി പരസ്യമായി പ്രഖ്യാപിച്ചു. സഹോദരൻ എം.കെ. സ്റ്റാലിനുമായുള്ള അധികാരതർക്കത്തെത്തുടർന്ന് 2014ൽ അഴഗിരിയെ കരുണാനിധി പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. നിലവിൽ ഡിഎംകെ വർക്കിംഗ് പ്രസിഡന്റായി സ്റ്റാലിൻ അധ്യക്ഷപദവിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ മറീന ബീച്ചിലെ കരുണാനിധിയുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് അഴഗിരി പാർട്ടി പിടിച്ചെടുക്കുന്നതിനുള്ള പ്രഖ്യാപനം നടത്തിയത്. ""തലൈവർ കലൈഞ്ജരുടെ സത്യസന്ധരും വിശ്വസ്തരുമായ എല്ലാ അനുയായികളും എനിക്കൊപ്പമാണ്. അവർ എന്നെ പിന്തുണയ്ക്കുന്നു. കാലം അതു തെളിയിക്കും''- അഴഗിരി പറഞ്ഞു. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ശേഷം മാധ്യമങ്ങൾക്കു പിടികൊടുക്കാതെ മധുരയിൽ കഴിഞ്ഞുവരുകയായിരുന്നു അദ്ദേഹം. ആവലാതികളും നിരാശയും ശവകുടീരത്തിലെത്തി പിതാവിനോടു പറഞ്ഞെന്നും അഴഗിരി മാധ്യമങ്ങളോട് പറഞ്ഞു.
ആവലാതികൾ കുടുംബം അല്ലെങ്കിൽ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണോയെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, പിന്നീടു പ്രതികരിക്കാമെന്നായിരുന്നു മറുപടി. ഇന്നു ഡിഎംകെ എക്സിക്യൂട്ടീവ് യോഗം നടക്കാനിരിക്കെയാണ് അഴഗിരിയുടെ നീക്കം.
കരുണാനിധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കുശേഷം ജനറൽ കൗൺസിൽ സ്റ്റാലിനെ പ്രസിഡന്റായി അംഗീകരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്നത്തെ യോഗത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഡിഎംകെയിൽ ഇല്ലാത്ത തന്നോട് പാർട്ടി കാര്യങ്ങൾ ചോദിക്കരുതെന്നും അഴഗിരി പറഞ്ഞു.
സ്റ്റാലിനുമായുള്ള അധികാര ത്തർക്കത്തേത്തുടർന്ന് തെക്കൻ തമിഴ്നാട്ടിലെ ഡിഎംകെയുടെ ചുമതല അഴഗിരിക്കാണ് നൽകിയിരുന്നത്. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന അഴഗിരി അവിടെ അധികാരകേന്ദ്രമായിരുന്നു.
സ്റ്റാലിൻ മൂന്നു മാസത്തിനുള്ളിൽ മരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനെത്തുടർന്ന് 2014ൽ അഴഗിരിയെ കരുണാനിധി പാർട്ടിയിൽനിന്നു പുറത്താക്കി. കരുണാനിധിയുടെ സീമന്തപുത്രനായ സ്റ്റാലിൻ ചെറുപ്പം മുതൽ പാർട്ടി സ്ഥാനങ്ങൾ വഹിച്ചുവരുന്നു. മൂന്നു പതിറ്റാണ്ടായി പാർട്ടി ട്രഷറും യുവജന വിഭാഗം സെക്രട്ടറിയുമായിരുന്നു.
അഴഗിരി അങ്കത്തിന്
12:42 AM Aug 14, 2018 | Deepika.com