ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രൗഢമായ ആ ശബ്ദം നിലച്ചു. ലോക്സഭയിൽ നീതിമാനായ ഹെഡ്മാസ്റ്റർ ആയിരുന്നു സോമനാഥ് ചാറ്റർജി. രാജ്യം കണ്ട ഏറ്റവും മികച്ച പാർലമെന്റേറിയന്മാരിൽ ഒരാൾ. ഭരണഘടനയിലും പാർലമെന്ററി ചട്ടങ്ങളിലും അവഗാഹം നേടിയ അന്തസുറ്റ വാഗ്മി. കേംബ്രിഡ്ജിലെ ജീസസ് കോളജിൽ നിന്ന് നിയമത്തിൽ ബിരുദ, ബിരുനനാന്തര ബിരുദങ്ങൾ നേടിയ സോമനാഥ് നിയമ പണ്ഡിതനെന്ന നിലയിലും തിളങ്ങി.
വ്യക്തമായ നിലപാടുകളായിരുന്നു സോമനാഥിന്റെ സവിശേഷത. വർഗീയതയ്ക്കെതിരേയും മതേതരത്വത്തിനു വേണ്ടിയും പോരാടി. ഹിന്ദു മഹാസഭയുടെ നേതാവും മുൻ അധ്യക്ഷനുമായിരുന്ന അഭിഭാഷകൻ നിർമൽ ചന്ദ്ര ചാറ്റർജി പിന്നീട് ഇടതുപക്ഷത്തേക്ക് ചാഞ്ഞതോടെ മകനായ സോമനാഥും കമ്യൂണിസ്റ്റായി. പിതാവ് മരിച്ച ഒഴിവിൽ ആദ്യം പാർലമെന്റിലേക്കു മൽസരിച്ച ഇദ്ദേഹം പത്തു തവണ സിപിഎം ടിക്കറ്റിൽ ലോക്സഭാംഗമായി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം സജീവരാഷ്ട്രീയം വിട്ടെങ്കിലും സോമനാഥിന് മറ്റൊരു പകരക്കാരൻ ഇല്ല.
രവീന്ദ്രനാഥ ടാഗോറിന്റെ വലിയ ആരാധകനായിരുന്ന സോമനാഥ് ചാറ്റർജിക്ക് ടാഗോറിന്റെ ദർശനങ്ങളായിരുന്നു വഴികാട്ടി. എവിടെ തല ഉയർത്തിപ്പിടിച്ചിരിക്കുന്നവോ, ഭയപ്പാടില്ലാത്ത മനസ് എവിടെയുണ്ടോ, എവിടെ അറിവ് സ്വതന്ത്രമായിരിക്കുന്നുവോ ...... സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് എന്റെ രാജ്യം ഉണരട്ടെ എന്ന ടാഗോറിന്റെ വിഖ്യാതമായ വരികൾ പോലെ തല ഉയർത്തിപ്പിടിച്ച് ഭയപ്പാട് തെല്ലുമില്ലാതെയാണ് സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് സോമനാഥ്ജി നടന്നകന്നത്.
അന്തസുറ്റ വ്യക്തിപ്രഭാവം
അന്തസുറ്റ ആ വ്യക്തിപ്രഭാവത്തെ പുറത്താക്കാൻ ഒരു പാർട്ടി നേതാവിനും കഴിയില്ല- സോമനാഥിനെക്കുറിച്ച് പത്രപ്രവർത്തയായ സരിത മോഹന വർമ എഴുതിയതാണിത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സുവർണ ഏടുകളിൽ നിന്ന് സോമനാഥിനെ പുറത്താക്കാൻ സിപിഎമ്മിന് ഇനിയൊരിക്കലും കഴിയുകയമില്ല. പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ 2008ൽ സോമനാഥിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിൽ ഇന്ന് ആ പാർട്ടിയിലെ പ്രമുഖർ പോലും ദുഃഖിക്കുന്നുണ്ടാകും. പുറത്താക്കലിലൂടെ സോമനാഥ് അല്ല ക്ഷീണിച്ചത്. ഒടുവിൽ സ്വന്തം നാടായ ബംഗാളിലും അയലത്തെ ത്രിപുരയിലും അടക്കം സിപിഎം തകർന്നടിയുന്നതിനു സാക്ഷിയായ ശേഷമാണ് സോമനാഥ് ചരിത്രത്തിലേക്കു മാഞ്ഞത്.
ജീവിതം ഏതാണ്ടു മുഴുവനായി ഉഴിഞ്ഞുവച്ച കമ്യൂണിസ്റ്റു പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിൽ സോമനാഥ് ദുഃഖിതനായിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷം എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
പാർട്ടി പുറത്താക്കിയെങ്കിലും കുലുക്കമില്ലാതിരുന്ന സോമനാഥിന് മനസിൽ അതു പിന്നീടും വലിയ മുറിവായിരുന്നു. ലോക്സഭാ സ്പീക്കറുടെ കസേരയിൽ ഇരിക്കുന്പോഴും സ്പീക്കറുടെ ചേംബറിലും പലപ്പോഴും വിഷണ്ണനായ അദ്ദേഹത്തിന്റെ മുഖം ശ്രദ്ധിച്ചിരുന്നു.
പിബിയിലിടം കാണാത്ത ചാറ്റർജി
സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ എംപിമാരുള്ള കാലത്തും പാർട്ടിയെ നയിച്ച ഉന്നത കമ്യൂണിസ്റ്റ് നേതാവായ സോമനാഥിനെ, പക്ഷേ ഒരിക്കൽ പോലും പാർട്ടിയുടെ ഏറ്റവും പ്രധാന പോളിറ്റ് ബ്യൂറോയിൽ അംഗമാക്കിയില്ല.
കമ്യൂണിസ്റ്റു രാഷ്ട്രീയത്തിൽ മുങ്ങിക്കുളിച്ച് പത്തു തവണ ലോക്സഭയിലേക്ക് ജയിച്ചു കയറിയ സോമനാഥിന് പകരം വയ്ക്കാൻ മറ്റൊരു കമ്യൂണിസ്റ്റിന് രാജ്യത്തെ ഇടത്പാർട്ടികൾക്ക് പാർലമെന്റിൽ കണ്ടെ ത്തുകയെന്നതാകും ദുഷ്കരം. സോമനാഥിന് പകരക്കാരൻ ഇല്ലെന്ന് സിപിഎം നേതാക്കൾ തന്നെ തലകുലുക്കി സമ്മതിക്കും.
പക്ഷേ സോമനാഥിന്റെ ഉറച്ച നിലപാടുകൾ സ്വന്തം പാർട്ടിക്കാർക്കു പോലും പലപ്പോഴും അസ്വാരസ്യമായിരുന്നു. ബോധ്യങ്ങളിലും നിലപാടുകളിലും വെള്ളം ചേർക്കാൻ സോമനാഥ് തയാറല്ലായിരുന്നു. വ്യക്തവും ഉറച്ചതുമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. എത്രതന്നെ സമ്മർദ്ദമുണ്ടായാലും നിലപാടിൽ നിന്ന് വ്യതിചലിക്കാനും തയാറായില്ല.
സ്പീക്കറുടെ കസേര കക്ഷിരാഷ്ട്രീയത്തിന് അതീതമാണെന്ന് സോമനാഥിന്റെ ബോധ്യം. അമേരിക്കയുമായുള്ള ഇന്ത്യയുടെ ആണവ കരാറിന്റെ പേരിൽ ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ ഇടത് പാർട്ടികൾ പിൻവലിച്ചപ്പോൾ സിപിഎം നേതാവായ സോമനാഥ് സ്പീക്കർ സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടി നിർദേശിച്ചു. ഏകകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും സ്പീക്കറുടെ പദവി രാഷ്ട്രീയത്തിന് അതീതമാണെന്നുമായിരുന്നു സോമനാഥിന്റെ നിലപാട്.
രാജിവയ്ക്കാൻ തയാറല്ലായിരുന്ന സോമനാഥിനെ പാർട്ടി പുറത്താക്കി. ഒടുവിൽ പാർട്ടിക്കരനല്ലാത്ത കമ്യൂണിസ്റ്റ് നേതാവായി തന്നെ സോമനാഥ് രാഷ്ട്രീയമില്ലാത്ത ലോകത്തേക്കു യാത്രപറഞ്ഞു.
ജോർജ് കള്ളിവയലിൽ
നീതിമാനായ ഹെഡ്മാസ്റ്റർ
12:42 AM Aug 14, 2018 | Deepika.com