ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ നേതാവായിരുന്ന ഉമർ ഖാലിദിനു നേർക്ക് വധശ്രമം. തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയോട് ഏറ്റവും അടുത്തു നിൽക്കുന്ന റഫി മാർഗിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിന് മുന്നിൽവച്ചാണ് തോക്കുമായെത്തിയ അക്രമി ഉമർ ഖാലിദിനെ അപായപ്പെടുത്താൻ ശ്രമിച്ചത്. നിരന്തരം പോലീസ്, സൈനിക സാന്നിധ്യമുള്ള റഫി മാർഗിൽ പട്ടാപ്പകൽ തോക്കുമായി എത്തിയ അക്രമി ഒരു പോറൽ പോലുമേൽക്കാതെ ഓടി രക്ഷപ്പെടുകയുംചെയ്തു.
ജെഎൻയു സമരവുമായി ബന്ധപ്പെട്ട് കനയ്യ കുമാറിനൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാളാണ് ഉമർ ഖാലിദ്. ഈ സംഭവത്തിനുശേഷം ഉമർ ഖാലിദ് ഉൾപ്പെട്ട വിദ്യാർഥി നേതാക്കൾക്ക് നേരെ വധഭീഷണികൾ ഉയർന്നിരുന്നു. തനിക്കു വധ ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ജൂണിലും ഉമർ ഖാലിദ് പരാതിപ്പെട്ടിരുന്നു.
ഡൽഹി പോലീസിന്റെ തിരിമറി
അക്രമം നടന്നതിനുശേഷം ഉമർ ഖാലിദിന്റെ മൊഴിയെടുത്ത പോലീസ് വിശദമായ മൊഴിയെടുക്കാൻ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ജെഎൻയുവിലെ അധ്യാപികയും എഴുത്തുകാരിയുമായ ബനോ ജ്യോത്സന ലാഹിരിയും സുഹൃത്ത് ഖാലിദ് സെയ്ഫിയും ഒപ്പമുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ ഉമർ ഖാലിദിന്റെ മൊഴിക്കു വിരുദ്ധമായി തങ്ങൾ തയാറാക്കിയ എഫ്ഐആറിൽ ഒപ്പുവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അത് നടക്കില്ലെന്ന് ഉമർ ഖാലിദും ഒപ്പമുള്ളവരും പറഞ്ഞു. തുടർന്ന് വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘം പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവും നടത്തി. പിന്നീട് ആറേ മുക്കാലോടെ പോലീസ് ഉമർ ഖാലിദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം എഫ്ഐആറിൽ മാറ്റം വരുത്തുകയും ഉമർ അതിൽ ഒപ്പു വയ്ക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ഉമർ ഖാലിദ് പറയുന്നത്
കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിനു മുന്നിലുള്ള കടയിൽ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിച്ചു നിൽക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു വലിയ മനുഷ്യൻ പുറകിൽനിന്ന് കഴുത്തിൽ പിടിമുറക്കിയത്. അയാളുടെ കൈയിൽ ഒരു തോക്കുമുണ്ടായിരുന്നു. പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും അയാൾ വെടി വച്ചേക്കുമെന്ന ഭയവും ഉണ്ടായിരുന്നു. അയാൾ ബലം പ്രയോഗിച്ച് എന്നെ നിലത്തേക്കു മറിച്ചിട്ടു. നിലത്തിട്ട് മർദിക്കുകയും ചെയ്തു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അയാളെ പിന്നിൽനിന്നും പിടിച്ചു മാറ്റി. അതിനിടെ അയാൾ തോക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു. പെട്ടെന്നുതന്നെ ഒരു വെടി പൊട്ടുന്ന ശബ്ദവും കേട്ടിരുന്നു. അയാൾ ഉപേക്ഷിച്ച തോക്കിൽനിന്നു തന്നെയാണ് വെടിയുതിർന്നതെന്ന് ഉറപ്പാണ്. രാജ്യത്ത് ഇപ്പോൾ ഭയത്തിന്റെ അന്തരീക്ഷമാണുള്ളതെന്നും സർക്കാരിനെതിരേ സംസാരിക്കുന്നവർ നിരന്തരം ഭീഷണിയുടെ നിഴലിലാണെന്നും ഉമർ ഖാലിദ് പറഞ്ഞു.
സംഭവത്തെക്കുറിച്ചു ദൃക്സാക്ഷികൾ പറയുന്നതിങ്ങനെ:
ചായ കുടിച്ചു കൊണ്ടിരുന്ന ഉമർ ഖാലിദിനെ കഴുത്തിന് പിടിച്ച് മറിച്ചിട്ട അക്രമി രണ്ടു തവണ നിറയൊഴിക്കാനും ശ്രമിച്ചിരുന്നു. തോക്ക് ചൂണ്ടി രണ്ടു തവണ കാഞ്ചി വലിച്ചെങ്കിലും വെടി പൊട്ടിയില്ല. ഉമർ ഖാലിദിന്റെ സുഹൃത്തുക്കൾ അക്രമിയെ പിന്തിരിപ്പിക്കാൻ ബലം പ്രയോഗിച്ചതോടെ അയാൾ ഓടി രക്ഷപ്പെട്ടു. ഇതിനിടെ അക്രമിയുടെ കൈയിൽനിന്ന് തോക്ക് താഴെ വീണപ്പോഴാണ് വെടിയുതിർന്നത്. രണ്ടു മൂന്നിടത്ത് തട്ടി വീണ ശേഷമാണ് ഇയാൾ കാഴ്ചയിൽ നിന്നു മറഞ്ഞതെന്നും സംഭവ സ്ഥലത്തെ കടയുടമയായ ഘനശ്യാം പറയുന്നു.
രക്ഷപെടാനുള്ള ശ്രമത്തിനിടെ അക്രമി റോഡ് മുറിച്ച് ഐഎൻഎസ് ബിൽഡിംഗിന് നേർക്ക് ഓടുകയും മറിഞ്ഞു വീഴുകയും ചെയ്തു. അപ്പോൾ അയാളുടെ കൈയിൽ നിന്ന് തോക്ക് താഴെ വീണ് വെടി പൊട്ടുകയായിരുന്നു എന്നാണ് മറ്റൊരു ദൃക്സാക്ഷി ആശിഷ് പാണ്ഡെ പറഞ്ഞത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
ഉമർ ഖാലിദിന് നേർക്ക് ആക്രമം ഉണ്ടായി എന്ന കാര്യം സ്ഥീരികരീച്ചിട്ടുണ്ടെന്നാണ് ഡിസിപി മധുർ വർമ പറഞ്ഞത്. തന്നെ ഒരാൾ ആക്രമിക്കുകയും വെടിയുതിർക്കാൻ ശ്രമിച്ചുവെന്നുമാണ് ഉമർ ഖാലിദ് പറഞ്ഞത്. പക്ഷേ, വെടി വെക്കാൻ കഴിയാതിരുന്ന അക്രമി ഉടൻ തന്നെ അപ്രത്യക്ഷനായി. അക്രമി ആകാശത്തേക്കു വെടിവച്ചുവെന്നു ചിലർ പറഞ്ഞുവെന്നും ഡിസിപി പറഞ്ഞു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡിസിപി ഗ്യാനേഷ് കുമാർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അക്രമിക്കൊപ്പം മറ്റാരുമില്ലെന്നാണ് കരുതുന്നതെന്നും ജോയിന്റ് പോലീസ് കമ്മീഷണർ അജയ് ചൗധരി പറഞ്ഞു.
അക്രമം അതീവ സുരക്ഷാ മേഖലയിൽ
കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബിൽ യുണൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റ് സംഘടിപ്പിച്ച ഭയത്തിൽ നിന്നു സ്വാതന്ത്ര്യം എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് ഉമർ ഖാലിദ്.
റിസർവ് ബാങ്കിന് പിൻവശത്തെ ഗെയിറ്റിലും തൊട്ടടുത്ത നീതി ആയോഗിന്റെ പരിസരത്തും നിരന്തരം തോക്കേന്തിയ സൈനികരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളാണ്. രണ്ടു പ്രധാന മെട്രോ സ്റ്റേഷനുകൾക്കു നടുവിലാണ് കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ് പരിസരം. മൂന്ന് കേന്ദ്ര മന്ത്രാലയങ്ങളും റഫി മാർഗിലാണ് സ്ഥിതി ചെയ്യുന്നത്. സംഭവ ശേഷം അക്രമിയെ പിന്തുടർന്നു പിടിക്കുന്നതിന് പകരം ഉമർ ഖാലിദിനെ പിടിച്ചിരുത്തി ഒന്നര മണിക്കൂറോളം മൊഴിയെടുക്കാനെന്ന പേരിൽ ചോദ്യം ചെയ്യുകയായിരുന്നു.
അക്രമിയെ കണ്ടെത്താൻ സംഭവ സ്ഥലത്തിനോട് ചേർന്നുള്ള സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് വീഴ്ചയുണ്ടെന്ന് പരക്കെ ആക്ഷേപം ഉണ്ടായതോടെയാണ്
സെബി മാത്യു
ജെഎൻയു വിദ്യാർഥിനേതാവിനുനേരേ വധശ്രമം
12:42 AM Aug 14, 2018 | Deepika.com