ന്യൂഡൽഹി: സ്വകാര്യവിമാനങ്ങളിൽ 1,023 യാത്രകൾ നടത്തി റെയിൽവേ മന്ത്രാലയത്തിന്റെ പണം ചെലവാക്കിയ മന്ത്രിമാരുടെ നടപടി വിവാദമായി. പൊതുഖജനാവിലെ തുക ഉപയോഗിച്ച് സ്വകാര്യ ആവശ്യങ്ങൾക്കു ചാർട്ടർ വിമാനങ്ങളിൽ പറന്നതായാണു റിപ്പോർട്ട്.
അപകടങ്ങൾ ഉണ്ടാകുന്പോൾ അടിയന്തരമായി എത്താൻ മാത്രമേ ചാർട്ടർ ചെയ്ത വിമാനമോ, ഹെലികോപ്റ്ററോ ഉപയോഗിക്കാവൂ എന്നതാണു റെയിൽവേയിലെ ചട്ടം. ഇതു മറികടന്നാണ് റെയിൽവേ മന്ത്രി മന്ത്രി പീയൂഷ് ഗോയലും മുൻ മന്ത്രി സുരേഷ് പ്രഭുവും സഹമന്ത്രിമാരും റെയിൽവേയുടെ ഫണ്ടിൽനിന്ന് ഇഷ്ടംപോലെ വിമാനയാത്രകൾ നടത്തിയതെന്ന് ന്യൂസ് ലോൻഡ്രി.കോം എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
പീയൂഷ് ഗോയലും സുരേഷ് പ്രഭുവും സഹമന്ത്രിമാരായ രാജൻ ഗൊഹെയ്നും മനോജ് സിൻഹയും 2016 മുതൽ സ്വകാര്യവിമാനങ്ങൾ വാടകയ്ക്കെടുത്ത് നിരവധി യാത്രകളാണ് നടത്തിയത്.
പീയൂഷ് ഗോയലിന്റെ കുടുംബാംഗങ്ങളും സഹായികളും പഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ പലരും വിമാനയാത്രകളിൽ ഒപ്പമുണ്ടായിരുന്നു. ഏപ്രിൽ രണ്ടിന് മഹാരാഷ്ട്രയിലെ ലത്തൂരിലെ കോച്ച് ഫാക്ടറിയുടെ ഉദ്ഘാടനത്തിനെന്ന പേരിലായിരുന്നു എയർ ഇന്ത്യ വിമാനവും ട്രെയിനും ഉപേക്ഷിച്ചുള്ള ഈ സ്വകാര്യ പറക്കൽ. യാത്രയിൽ ശനി ശിംഗ്നാപുർ ക്ഷേത്രത്തിലും ഷിർദിയിലെ സായി ബാബ മന്ദിറിലും തുൽജാപുരിലെ മാ ഭവാനി ക്ഷേത്രത്തിലും പീയൂഷ് സന്ദർശനം നടത്തി. ഈ വിമാനയാത്രയ്ക്കു മാത്രം 25 ലക്ഷത്തിലേറെ രൂപ ചെലവായി.
രാജസ്ഥാനിലെ ജോധ്പുരിലേക്ക് ഒരു ട്രെയിൻ സർവീസിന് പച്ചക്കൊടി കാട്ടാനായി സ്വകാര്യ ചാർട്ടർ വിമാനത്തിൽ പീയൂഷ് പോയതിന് പത്തു ലക്ഷം രൂപ റെയിൽവേ ചെലവാക്കി. ഫെബ്രുവരിയിൽ കർണാടകയിലെ ബെലാഗവിയിലേക്ക് പീയൂഷ് ഗോയൽ നടത്തിയ രണ്ടു ദിവസത്തെ യാത്രയ്ക്കും സ്വകാര്യവിമാനം ചാർട്ടർ ചെയ്തു.
മണിക്കൂറിന് രണ്ടും മൂന്നും ലക്ഷം രൂപ വെയ്റ്റിംഗ് ചാർജ് ഈടാക്കുന്ന വിമാനം ഫെബ്രുവരി 10ന് രാവിലെ പത്തിന് ബെൽഗാവിലെത്തി. പിറ്റേന്ന് രാവിലെ 8.15ന് തിരികെപ്പോകുംവരെ വിമാനം വെറുതെ കിടന്നു. ഈ യാത്രയ്ക്കായി ഖജനാവിൽനിന്ന് പൊതുജനത്തിന്റെ 13 ലക്ഷം രൂപയാണ് ചിലവാക്കിയത്.
ഒരു വർഷത്തിനിടെ റെയിൽവേ മന്ത്രി 80 തവണ സ്വകാര്യ ചാർട്ടർ വിമാനത്തിൽ യാത്ര ചെയ്തു. മന്ത്രി സുരേഷ് പ്രഭു റെയിൽ മന്ത്രിയായിരിക്കുന്പോൾ 105 തവണയാണ് സ്വകാര്യവിമാനം വാടകയ്ക്കെടുത്ത് യാത്ര ചെയ്തത്.
ചില യാത്രകളിൽ മന്ത്രിയുടെ ഭാര്യ ഉമയുമുണ്ടായിരുന്നു. ധനവകുപ്പിന്റെ മന്ത്രിയെന്ന നിലയിലും കൽക്കരി മന്ത്രിയെന്ന നിലയിലും സ്വകാര്യ വിമാനം വാടകയ്ക്കെടുത്തു യാത്ര ചെയ്തോയെന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയതുമില്ല.
റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ 177 തവണയാണ് സ്വകാര്യ വിമാനത്തിൽ സഞ്ചരിച്ചത്. ഭാര്യ റീത്ത ഗൊഹെയ്നും ദേവ്, ദേബ്രത, വരുണ്, മേഘ്ന, സുഷ്മിത, അൻത്ര എന്നീ മക്കളും വിമാനത്തിലുണ്ടായിരുന്നു. റെയിൽവേയിലെ മറ്റൊരു സഹമന്ത്രിയായ മനോജ് സിൻഹയും 109 തവണ സ്വകാര്യ വിമാനം വാടകയ്ക്കെടുത്ത് യാത്ര ചെയ്തു. ഭാര്യ നീലം സിൻഹയും മന്ത്രിയെ അനുഗമിച്ചിരുന്നു.
റെയിൽവേ മന്ത്രി ഒന്നിലേറെ വിമാനടിക്കറ്റുകൾ വാങ്ങി പണം പാഴാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാർച്ച് എട്ടിന് ബംഗളൂരുവിൽനിന്ന് ഡൽഹിയിലേക്ക് 88,013 രൂപ ചെലവിട്ട് രണ്ട് വിമാന ടിക്കറ്റുകൾ വാങ്ങിയിരുന്നു. ഒരു യാത്രമാത്രമാണു നടത്തിയത്. ശേഷിച്ച ടിക്കറ്റ് പാഴാക്കുകയോ, റദ്ദാക്കി പണനഷ്ടം വരുത്തുകയോ ചെയ്തു. ഇതിന്റെ പിറ്റേദിവസം മന്ത്രി മുംബൈക്കു പറന്നപ്പോഴും മടക്കയാത്രയ്ക്കായി മാർച്ച് 11നും 12നും 1,06,532 രൂപ ചെലവിൽ രണ്ടു ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്.
മാർച്ച് 23ന് ഡൽഹിയിൽനിന്ന് ലക്നോയിലേക്ക് പോകാനായി 70,109 രൂപ മുടക്കി നാലു ടിക്കറ്റുകൾ ബുക്ക് ചെയ്തതായും ഓണ്ലൈൻ വാർത്താമാധ്യമം റിപ്പോർട്ട് ചെയ്തു.
റെയിൽവേ മന്ത്രിമാരുടെ വിമാനധൂർത്ത് വിവാദം
12:52 AM Aug 13, 2018 | Deepika.com