ന്യൂഡൽഹി: റഫാൽ ഇടപാടിനെച്ചൊല്ലിയുള്ള ആരോപണപ്രത്യാരോപണങ്ങൾ ശക്തമായപ്പോൾ കരാർ നേടിയത് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്നല്ലെന്ന വിശദീകരണവുമായി റിലയൻസ് രംഗത്തെത്തി. ഫ്രഞ്ച് കന്പനിയായ ദസോ നേരിട്ടാണു തങ്ങളെ തെരഞ്ഞെടുത്തതെന്നാണ് അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിന്റെ വിശദീകരണം. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിനെ ഒഴിവാക്കി റിലയൻസിനെ തെരഞ്ഞടുത്തതു ചോദ്യംചെയ്ത് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.
ദസോ ആണു വിമാനങ്ങൾ ഇന്ത്യയിലേക്കയക്കുന്നത്. വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നില്ലെന്നതിനാൽ എച്ച്എഎൽ ഉൾപ്പടെ മറ്റൊരു സ്ഥാപനത്തിനും ഇതിൽ റോളില്ലെന്നാണ് റിലയൻസ് ഡിഫൻസ് ലിമിറ്റഡ് സിഇഒ രാജേഷ് ദിംഗ്ര പറയുന്നത്.
റഫാൽ ഇടപാടിൽ റിലയൻസിന് 30,000 കോടിയുടെ ലാഭമുണ്ടായെന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്. ദസോ റിലയൻസ് ഡിഫൻസിൽ 25 ശതമാനം ഓഹരിയേ എടുത്തിട്ടുള്ളൂ. റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡിൽ ദസോയ്ക്ക് 49 ശതമാനം ഓഹരിയുണ്ടെന്നും ദിംഗ്ര പറഞ്ഞു.
റഫാൽ: സർക്കാർ സഹായിച്ചിട്ടില്ലെന്നു റിലയൻസ്
12:52 AM Aug 13, 2018 | Deepika.com