ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് അമിത് ഷായുടെ ആറു കോടിയുടെ പോലും ആസ്തിയില്ലാത്ത കന്പനിക്ക് 97.35 കോടി രൂപ വായ്പ ലഭിച്ചതിൽ വൻ അഴിമതിയുണ്ടെന്ന് കോണ്ഗ്രസ്. അമിത് ഷായുടെ സ്വന്തം പേരിലുള്ള വസ്തുക്കൾ പണയം വച്ച് മകൻ ഈ ദുരൂഹ വായ്പ നേടിയതിന്റെ ബാധ്യത മറച്ചുവച്ച് രാജ്യസഭാ തെരഞ്ഞെടുപ്പിൽ സത്യവാംഗ്മൂലം നൽകിയതിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ് എഐസിസി ആസ്ഥാനത്തു പറഞ്ഞു.
ജയ് ഷാ ഇന്ത്യയിലെ ‘പ്രഥമ പൗരൻ’ ആണെന്ന് ജയ്റാം രമേശ് പരിഹസിച്ചു. ജയ് ഷായുടെ കുസും ഫിൻ സർവീസ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ ഇടപാടുകൾ ദുരൂഹമാണെന്ന് രേഖകൾ ഉദ്ധരിച്ച് അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് ഉപമുഖ്യമന്ത്രിയും അമിത് ഷായുടെ സുഹൃത്തുമായ നിതിൻ പട്ടേലിന്റേത് അടക്കമുള്ള രണ്ടു സഹകരണ ബാങ്കുകളിൽ നിന്നും ഒരു സർക്കാർ അണ്ടർടേക്കിംഗിലുമാണ് 97 കോടി രൂപയുടെ വായ്പ ജയ് ഷായുടെ ചെറിയ കന്പനി നേടിയത്. ബിജെപി നേതാവായ ഉപമുഖ്യമന്ത്രി നിതിനും ഭാര്യയും വിവാദ വായ്പ നൽകിയ കാലുപുർ സഹകരണ ബാങ്കിന്റെ ഓഹരിയുടമകളാണ്.
അമിത് ഷായുടെ അഹമ്മദാബാദിലെ രണ്ടു ഭൂമികളുടെ ഈടിന്മേലാണ് ഈ വായ്പ മകന്റെ പണമിടപാട് സ്ഥാപനം നേടിയത്. സ്വന്തം ഭൂമി പണയം വച്ചു മകന് വായ്പ വാങ്ങിയ ബാധ്യത തെരഞ്ഞെടുപ്പു സത്യവാംഗ്മൂലത്തിൽ നിന്ന് അമിത് ഷാ മറച്ചുവച്ചത് എന്തിനാണെന്ന് കോണ്ഗ്രസ് നേതാവ് ചോദിച്ചു. മറച്ചുവയ്ക്കൽ നിയമവിരുദ്ധമാണ് -ജയ്റാം വിശദീകരിച്ചു.
ആസ്തിയോ മറ്റ് ആസ്തിവിവര പട്ടികയോ പോലുമില്ലാത്ത ജയ് ഷായുടെ കന്പനിക്ക് പാട്ടത്തിന് വസ്തു കിട്ടിയതും ദുരൂഹമാണെന്ന് കോണ്ഗ്രസ് ആരോപിച്ചു.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് അഥോറിറ്റി ജയ് ഷായ്ക്ക് 10.5 കോടി രൂപയുടെ വായ്പ നൽകിയതും നിയമവിരുദ്ധമാണ്. ഏതെങ്കിലും വ്യക്തികൾക്ക് പരമാവധി അഞ്ചു കോടിയിൽ കൂടുതൽ വായ്പ നൽകരുതെന്ന് അഥോറ്റിയുടെതന്നെ ചട്ടങ്ങളിലുണ്ട്. ജയ് ഷാ അഴിമതികളുടെ രണ്ടാം പാദമാണിത്. നേരത്തേ ഇ ദ്ദേഹത്തിന്റെ ടെന്പിൾ എന്റർപ്രൈസസ് എന്ന കന്പനി അടച്ചുപൂട്ടുന്നതു വരെയുള്ള ഇടപാടുകളും ദുരൂഹത നിറഞ്ഞതായിരുന്നു. ഇതേക്കുറിച്ച് ഉത്തരം വേണമെന്ന് ജയ്റാം ആവശ്യപ്പെട്ടു.
ജോർജ് കള്ളിവയലിൽ
അമിത് ഷായുടെ മകന് 97 കോടിയുടെ വായ്പ
01:38 AM Aug 12, 2018 | Deepika.com