ന്യൂഡൽഹി: പ്രവാസികൾക്ക് പ്രോക്സി വോട്ടിനുള്ള (മുക്ത്യാർ വോട്ട്) ബില്ലിന് ലോക്സഭയുടെ അംഗീകാരം. പ്രോക്സി വോട്ടിംഗിനുള്ള നിർദേശത്തിന് കഴിഞ്ഞ വർഷം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതാണ്. ഇതിനായി 2017ലെ ജനപ്രാതിനിധ്യ നിയമ ഭേദഗതിക്കുള്ള ബില്ലിനാണ് ഇപ്പോൾ ലോക്സഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. എന്നാൽ, ബില്ലിനെ എതിർത്തു സംസാരിച്ച അംഗങ്ങളിൽ പലരും പ്രോക്സി വോട്ട് പ്രവാസിയുടെ രാഷ്ട്രീയ താത്പര്യത്തിനു വിരുദ്ധമായി ചെയ്യാനിടയുണ്ടെന്നാണു ചൂണ്ടിക്കാട്ടിയത്.
പ്രവാസികൾക്ക് വോട്ട് ചെയ്യുന്നതിനായി ബയോമെട്രിക് തിരിച്ചറിയൽ സംവിധാനത്തോടെ ഓണ്‍ലൈൻ മാർഗം മതിയാകുമെന്നും ചിലർ പറഞ്ഞു.
പ്രവാസികൾക്ക് വോട്ടർപട്ടികയിലുള്ള മണ്ഡലത്തിൽ നേരിട്ട് വോട്ടു ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ചു വോട്ട് ചെയ്യാനുള്ള അവസരമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. പ്രോക്സി വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാർ) അതേ മണ്ഡലത്തിൽ തന്നെയുള്ള ആളായിരിക്കണം. പകരം വ്യക്തിയെ ചുമതലപ്പെടുത്തിക്കൊണ്ട് ആറുമാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം. ഇങ്ങനെ ഒരു പ്രാവശ്യം ചുമതലപ്പെടുത്തുന്ന പകരം വ്യക്തിക്കു തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും പ്രവാസിക്കുവേണ്ടി വോട്ട് ചെയ്യാം.
പ്രോക്സി വോട്ടിനെച്ചൊല്ലിയുള്ള എംപിമാരുടെ ആശങ്കകൾക്കെല്ലാംതന്നെ നിയമപരമായ പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇ വോട്ടിംഗ് സംവിധാനം പൂർണമായും സുരക്ഷിതവും സുതാര്യവുമാകില്ല. അതിനായി കൂടുതൽ സാങ്കേതിക കൂട്ടിച്ചേർക്കലുകൾ ആവശ്യമാണ്. കുടിയേറ്റ തൊഴിലാളികൾക്ക് പോസ്റ്റൽ ബാലറ്റ് സംവിധാനം അപ്രാപ്യമായ സാഹചര്യം കണക്കിലെടുത്താണ് നിയമഭേദഗതിക്കു രൂപം നൽകിയതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യക്കു പുറത്ത് ജോലിചെയ്യുന്ന ഒരു വനിത തന്റെ ഭർത്താവിനെ പ്രോക്സി വോട്ടിനു ചുമതലപ്പെടുത്തുകയും അയാൾ ഭാര്യയുടെ താത്പര്യത്തിനു വിരുദ്ധമായി മറ്റൊരു രാഷ്ട്രീയ കക്ഷിക്കു വോട്ട് ചെയ്യുകയും ചെയ്താൽ നിയമത്തിന്റെ ലംഘനമാകില്ലേയെന്ന് ബില്ലിനെ എതിർത്തു സംസാരിച്ച ബിജെഡി അംഗം കലികേഷ് നാരായണ്‍ സിംഗ് ദേവ് ചോദിച്ചു. സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച ഇക്കാലത്ത് പ്രോക്സി വോട്ടിന്റെ ആവശ്യകത എന്താണെന്നായിരുന്നു ടിഡിപി യിലെ ജയദേവ് ഗല്ലയുടെ ചോദ്യം.
പ്രോക്സി വോട്ട്
പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് പ്രോക്സി വോട്ട്. ഇതിലൂടെ പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലെത്താതെ വോട്ട് രേഖപ്പെടുത്താനാണ് വഴിയൊരുങ്ങുന്നത്.
പ്രവാസികളേറെയും കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പുതിയ നിയമ ഭേദഗതി ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. 1.6 കോടിയോളം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. വോട്ടർപട്ടികയിൽ 60 ലക്ഷം പ്രവാസികൾക്ക് പേരുണ്ട്.
പ്രവാസികൾക്കു പ്രോക്സി വോട്ട്: ബിൽ ലോക്സഭയിൽ പാസായി
01:11 AM Aug 10, 2018 | Deepika.com