ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്ന് രാജ്യസഭയിൽ പാസാകാതിരുന്ന മുത്തലാഖ് വിരുദ്ധ ബില്ലിൽ ഭേദഗതി നിർദേശവുമായി കേന്ദ്രസർക്കാർ. നേരത്തേയുള്ള ബില്ലിൽ ജാമ്യമില്ലാത്ത അറസ്റ്റ് എന്നത് ഒഴിവാക്കി കുറ്റാരോപിതർക്ക് മജിസ്ട്രേറ്റിൽനിന്നു ജാമ്യം നേടാമെന്ന വ്യവസ്ഥയോടെയാണ് പുതിയ ബിൽ തയാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭായോഗം പുതിയ ബില്ലിന് അംഗീകാരം നൽകി.
പുതിയ ഭേദഗതി പ്രകാരം മുത്തലാഖ് ചൊല്ലിയതിനെക്കുറിച്ചു സ്ത്രീകൾ പരാതി നൽകിയാൽ അതിൽ ആവശ്യമെങ്കിൽ ഒത്തുതീർപ്പിനു സാധുതയുണ്ടാകും. ഒത്തുതീർപ്പുപ്രകാരം പരാതി പിൻവലിക്കാനും കുറ്റമൊഴിവാക്കാനുമാകും. കൂടാതെ, പരാതിയിൽ ജാമ്യമില്ലാത്ത അറസ്റ്റുണ്ടാവില്ല. മജിസ്ട്രേറ്റ് പരിശോധന നടത്തി ജാമ്യം അനുവദിക്കാനാകും. ഒത്തുതീർപ്പോ ജാമ്യമോ അനുവദിക്കാനാകില്ലെന്ന വ്യവസ്ഥകൾക്കു പകരമാണ് ഭേദഗതി.
മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലീം സ്ത്രീകളുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതു ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിൽ മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം തടവും പിഴയും ഏർപ്പെടുത്തുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതിനെതിരേയാണ് പ്രതിപക്ഷം എതിർപ്പ് ഉയർത്തിയത്. നേരത്തേ ഈ ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ കടന്പ കടക്കാനായില്ല. ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അതിലും സർക്കാർ ഒളിച്ചുകളിക്കുകയും പിന്നീട് പരിഗണിക്കാതിരിക്കുകയുമായിരുന്നു. സർക്കാരിനു മതിയായ ഭൂരിപക്ഷമില്ലാഞ്ഞതിനാലായിരുന്നു ഈ പിന്മാറ്റം.
പഴയ ബിൽ ഇപ്പോഴും രാജ്യസഭയുടെ പരിഗണനയിലായതിനാൽ അതു പിൻവലിച്ച് പുതിയ ബിൽ രാജ്യസഭയിൽ തന്നെ അവതരിപ്പിക്കാനാവും സർക്കാർ നീക്കം. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാൽ പുതിയ ബിൽ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കാനാണു സാധ്യത.
മുത്തലാഖ് വിരുദ്ധ ബില്ലിൽ ഭേദഗതി നിർദേശവുമായി കേന്ദ്രം
01:11 AM Aug 10, 2018 | Deepika.com