ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി ഇനി കണ്ണീരോർമ. പ്രിയനേതാവിന്റെ മൃതദേഹം പതിനായിരങ്ങളെ സാക്ഷിയാക്കി പൂർണ ദേശീയ ബഹുമതികളോടെ മറീന ബീച്ചിൽ സംസ്കരിച്ചു.
രാത്രി ഏഴുമണിയോടെയായിരുന്നു സംസ്കാരം. ഡിഎംകെ സ്ഥാപക നേതാവും മുൻമുഖ്യമന്ത്രിയുമായ സി.എൻ. അണ്ണാദുരൈയുടെ സമാധിമണ്ഡപത്തിനു സമീപത്താണ് കരുണാനിധിയുടെ ഭൗതികദേഹവും അടക്കിയത്. കുടുംബാംഗങ്ങൾ അന്തിമോപചാരമർപ്പിച്ചതിനുശേഷം സൈന്യം ആചാരവെടിമുഴക്കി.
തലൈവർ വാഴ്ക മുദ്രാവാക്യം വിളികൾക്കിടയിലൂടെ രാജപ്രൗഢിയോടെയാണ് പുഷ്പമഞ്ചം രാജാജി നഗറിൽനിന്നു മറീന ബീച്ചിലെത്തിച്ചത്. കറുത്ത കണ്ണടയും മഞ്ഞ ഷാളും ധരിപ്പിച്ച് ത്രിവർണ പതാക പുതപ്പിച്ചായിരുന്നു മൃതദേഹം പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ മറീന ബീച്ചിലേക്കു കൊണ്ടുപോയത്. രാജാജി നഗറിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതും പ്രതിരോധമന്ത്രി നിർമല സീതാരാമനും മോദിയെ അനുഗമിച്ചു.കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, കേരള ഗവർണർ ജസ്റ്റിസ്. പി. സദാ ശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തുടങ്ങിയവരും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എൻസിപി നേതാവ് ശരദ് പവാർ എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു.
കലൈഞ്ജർ യാത്രയായി
01:42 AM Aug 09, 2018 | Deepika.com