ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയുടെ സംസ്കാരം ചെന്നൈ മറീന ബീച്ചിൽ നടത്തിയതു മദ്രാസ് ഹൈക്കോടതിയിൽ അരങ്ങേറിയ നിയമപോരാട്ടത്തിനൊടുവിൽ. മുഖ്യമന്ത്രിയായിരിക്കവേ മരിക്കുന്ന നേതാക്കളുടെ സംസ്കാരം മാത്രമാണു മറീന ബീച്ചിൽ നടത്താറുള്ളൂ എന്ന സർക്കാർ വാദം തള്ളിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹുലുവാദി ജി. രമേശും ജസ്റ്റീസ് എസ്.എസ്. സുന്ദറും അടങ്ങുന്ന ബെഞ്ച് വിധിപറഞ്ഞത്. ഹൈക്കോടതി വിധി ഡിഎംകെ നേതാക്കളും പ്രവർത്തകരും ആവേശത്തോടെയാണു സ്വീകരിച്ചത്.
മറീന ബീച്ചിൽ സംസ്കരിക്കാൻ അനുമതി തേടിയുള്ള ഡിഎംകെയുടെ അഭ്യർഥന സർക്കാർ ബുധനാഴ്ച വൈകു ന്ന േരം നിരാകരിച്ചതോടെയാണു പ്രശ്നം ഹൈക്കോടതിയിലെത്തിയത്. എംജിആര്‍ സമാധിയില്‍ മുൻമുഖ്യമന്ത്രി ജയലളിതയുടെ സംസ്കാരം നടത്തിയതുപോലെ അണ്ണാസമാധിയില് കരുണാനിധിയുടെ സംസ്കാരത്തിനു സ്ഥലം വേണമെന്ന ആവശ്യമായിരുന്നു ഹർജിയിൽ.
എന്നാൽ മറീനയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ടുള്ള അഞ്ചുഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതു ചൂട്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ തടസംപറച്ചിൽ.
ഹർജികളിൽ നാലെണ്ണം ഇന്നലെ പുലർച്ചെ പിൻവലിച്ചു. ട്രാഫിക് രാമസ്വാമി എന്നയാളുടെ ഹർജി മാത്രമാണ് അവശേഷിച്ചിരുന്നത്. ഇതു പിൻവലിക്കാൻ കോടതി നിർദേശിച്ചു. സമയം വേണമെന്ന് ഹർജിക്കാരും പറഞ്ഞു. ഇതേത്തുടർന്ന് മറീനയിൽ സംസ്കരിക്കുന്നതിൽ എതിർപ്പില്ലെന്ന് എഴുതിനൽകണമെന്ന് കോടതി പറഞ്ഞു. ഇതിനുശേഷമാണ് വിധി പറഞ്ഞത്.
വിധിക്കെതിരേ അപ്പീലിനില്ലെന്നു സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നു.
രാജാജി ഹാളിനു മുന്പിൽ തിക്കിലും തിരക്കിലുംപെട്ട് രണ്ടു പേർ മരിച്ചു, 35 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭൗതികദേഹം പൊതുദർശനത്തിനുവച്ച രാജാജി ഹാളിൽ ആയിരങ്ങൾ ഒഴുകിയെത്തിയ ഹാളിനുമുന്പിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടു പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ എംജിആർ നഗർ സ്വദേശിനി ശെംബകം(60)മാണെന്നു പോലീസ് തിരിച്ചറിഞ്ഞു. പരിക്കേറ്റ 35 പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർജലീകരണംമൂലമാണ് ഇരുവരും മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിനു കഴിയാതെവന്നപ്പോൾ കരുണാനിധിയുടെ മകനും ഡിഎംകെ വർക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിൻ ഹാളിനു പുറത്തുവന്ന് പ്രവർത്തകരോടു സമാധാനപരമായി ഹാളിലേക്ക് എത്തണമെന്ന് അപേക്ഷിച്ചിരുന്നു.
അവസാനപോരാട്ടത്തിലും സർക്കാരിനെ മുട്ടുകുത്തിച്ചു
01:13 AM Aug 09, 2018 | Deepika.com