പാറ്റ്ന: മുസാഫർപുരിലെ സർക്കാർ അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണ വിവാദത്തെത്തുടർന്ന് ബിഹാർ സാമൂഹ്യക്ഷേമ മന്ത്രി മഞ്ജു വർമ രാജിവച്ചു. അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് ഠാക്കൂറുമായി മഞ്ജു വർമയുടെ ഭർത്താവ് ചന്ദേശ്വർ വർമയ്ക്കു ബന്ധമുണ്ടെന്നു തെളിഞ്ഞതിനെത്തുടർന്നാണു രാജി. അഭയകേന്ദ്രത്തിലുണ്ടായിരുന്ന 44 പെൺകുട്ടികളിൽ 34 പേരും പീഡനത്തിനിരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതിൽ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്.
ബിഹാറിലെ പ്രബല ഒബിസി വിഭാഗമായ കുശ്വാഹ സമുദായക്കാരിയാണു മഞ്ജു വർമ. കുശ്വാഹ സമുദായക്കാരിയായതിനാലാണു തന്നെ ദ്രോഹിക്കുന്നതെന്നാണു മഞ്ജുവിന്റെ ആരോപണം. ബെഗുസരായി ജില്ലയിലെ ചേരിയ-ബരിയാർപുർ മണ്ഡലത്തിൽ 2010, 2015 തെരഞ്ഞെടുപ്പുകളിൽ മഞ്ജു വിജയിച്ചു. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയും ശകുനി ചൗധരിയും പാർട്ടി വിട്ടതോടെ ജെഡി-യുവിലെ പ്രമുഖ കുശ്വാഹ നേതാവ് എന്ന പദവി മഞ്ജു വർമയ്ക്കു ലഭിച്ചിരുന്നു. ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി ബിജെപിയുമായി ഇടഞ്ഞുനിൽക്കുകയാണ്. മുന്പു സിപിഐയിലാ യിരുന്നു മഞ്ജു.
മുസാഫർപുർ ലൈംഗിക ചൂഷണം: ബിഹാർ മന്ത്രി മഞ്ജു വർമ രാജിവച്ചു
01:13 AM Aug 09, 2018 | Deepika.com