ന്യൂഡൽഹി: ജസ്റ്റീസ് കെ.എം. ജോസഫിന്റെ സീനിയോരിറ്റി വിഷയത്തിൽ നിലപാടിലുറച്ചു കേന്ദ്രസർക്കാർ. ജസ്റ്റീസുമാരായ ഇന്ദിരാ ബാനർജി, വിനീത് സരണ് എന്നിവരേക്കാൾ ജൂനിയറാണ് ജസ്റ്റീസ് ജോസഫെന്നും സീനിയോരിറ്റി നിശ്ചയിച്ചത് ഹൈക്കോടതി ജഡ്ജിമാരായി നിയമനം ലഭിച്ചതു കണക്കാക്കിയാണെന്നും കേന്ദ്ര നിയമ മന്ത്രാലയം വിശദമാക്കി.
ജസ്റ്റീസ് ജോസഫിനെ ജനുവരി പത്തിനു ശിപാർശ ചെയ്തതു കണക്കാക്കാതെ ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിൽ മൂന്നാമത്തെ ആളായി ഉൾപ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി സുപ്രീം കോടതിയിലെ ജഡ്ജിമാർ ഇന്നലെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുമുന്പാണു മന്ത്രാലയം അധികൃതർ നിലപാട് ആവർത്തിച്ചത്. വിഷയം കൊളീജിയത്തിൽ ചർച്ച ചെയ്ത് വേണ്ടതു ചെയ്യാമെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സഹജഡ്ജിമാർക്ക് ഉറപ്പ് നൽകി.
ഹൈക്കോടതി നിയമന തീയതി പ്രകാരം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടതു ജസ്റ്റീസ് ഇന്ദിര ബാനർജിയാണ്. അവർ ഹൈക്കോടതി ജഡ്ജിയാകുന്നത് 2002 ഫെബ്രുവരി അഞ്ചിനാണ്. 2002 ഫെബ്രുവരി 14നു ജസ്റ്റീസ് സരണും ഹൈക്കോടതി ജഡ്ജിയായി. 2004 ഒക്ടോബർ 14നാണ് ജസ്റ്റീസ് ജോസഫിന്റെ നിയമനം നടന്നത്. എന്നാൽ, ഇതു സുപ്രീംകോടതിയുടെ സീനിയോരിറ്റി പട്ടിക തയാറാക്കുന്പോൾ പ്രായോഗികമല്ലെന്നും അഭിഭാഷകർ ജഡ്ജിയായി ഉയർത്തപ്പെടുന്പോൾ ഈ മാനദണ്ഡം ഏതു രീതിയിൽ പാലിക്കപ്പെടുമെന്നും ജഡ്ജിമാരും നിയമ വിദഗ്ധരും ചോദിക്കുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റീസുമാരുടെയും സീനിയോരിറ്റി പട്ടിക മാത്രം യോഗ്യതയാക്കിയല്ല സുപ്രീം കോടതിയിലേക്ക് ഉയർത്തുന്നത്. കഴിവും യോഗ്യതയും സംശുദ്ധ പ്രവർത്തനങ്ങളും എല്ലാം കണക്കാക്കിയാണ്. ഇതു സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കിയിട്ടുമുണ്ട്. നിലവിൽ കൊളീജിയം ശിപാർശ ചെയ്യുന്നതാണ് സുപ്രീം കോടതി സീനിയോരിറ്റി നിർണയിക്കുന്നതിനുള്ള കീഴ്വഴക്കം. അതിനാൽ ജനുവരി പത്തിനു ജസ്റ്റീസ് ജോസഫിനെ ആദ്യം ശിപാർശ ചെയ്തത് അംഗീകരിക്കണമെന്നും ചീഫ് ജസ്റ്റീസ് ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കണമെന്നും ജഡ്ജിമാർ ആവശ്യപ്പെടുന്നു.
പുതിയ മൂന്ന് ജഡ്ജിമാരുടെയും സത്യപ്രതിജ്ഞ ഇന്നു രാവിലെ പത്തരയ്ക്കാണ്. കൊളീജിയം ആദ്യം ശിപാർശ ചെയ്തത് ജസ്റ്റീസ് ജോസഫിന്റെ പേരായതിനാൽ സീനിയോരിറ്റി അദ്ദേഹത്തിനാണെന്നും ജസ്റ്റീസ് ജോസഫ് തന്നെ ആദ്യം സത്യപ്രതിജ്ഞ ചെയ്യണമെന്നുമാണ് കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാരുടെ നിലപാട്.
ജസ്റ്റീസ് കെ.എം.ജോസഫിന്റെ സീനിയോരിറ്റി: നിലപാടിലുറച്ച് കേന്ദ്രം
10:52 PM Aug 06, 2018 | Deepika.com