ശ്രീനഗർ: ഭരണഘടനയിലെ 35 എ വകുപ്പ് എടുത്തുകളയുന്നതിനെതിരേ കാഷ്മീരുകാരനായ ഐഎഎസ് ഓഫീസർ. ആ വകുപ്പ് എടുത്തുകളഞ്ഞാൽ ജമ്മുകാഷ്മീരും ഇന്ത്യയുമായുള്ള ബന്ധം ഇല്ലാതാകുമെന്ന് 2010-ലെ ഐഎഎസ് ഒന്നാം റാങ്കുകാരനായ ഷാ ഫെയ്സൽ ട്വീറ്റ് ചെയ്തു.
""35 എ വകുപ്പിനെ വിവാഹ ഉടന്പടിയോടാണു ഞാൻ താരതമ്യപ്പെടുത്തുക. അത് ഇല്ലാതാക്കുന്നതോടെ ബന്ധം ഇല്ലാതാകും. പിന്നെ ചർച്ച ചെയ്യാൻ ഒന്നും ശേഷിക്കില്ല’’- ട്വീറ്റിൽ പറയുന്നു. ഈ വിവാദ വിഷയത്തിൽ ഇതാദ്യമാണ് ഒരു ഐഎഎസ് ഓഫീസർ അഭിപ്രായം പറയുന്നത്. ഫെയ്സൽ ഇപ്പോൾ അമേരിക്കയിൽ മാസ്റ്റേഴ്സ് പഠനത്തിലാണ്.
35 എ വകുപ്പ് റദ്ദാക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഒരു ഹർജി വന്ന പശ്ചാത്തലത്തിലാണ് ഫെയ്സലിന്റെ ട്വീറ്റ്.
ജമ്മുകാഷ്മീരിനു പ്രത്യേക പദവി നൽകിയ 370-ാം വകുപ്പു പ്രകാരം 1954 മേയ് 14-ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് ഈ വകുപ്പ് കൂട്ടിച്ചേർത്തത്. പാർലമെന്റിൽ ഭേദഗതിബിൽ അവതരിപ്പിച്ചിരുന്നില്ല. ഇതു ശരിയായിരുന്നില്ലെന്നു പറഞ്ഞാണ് 35 എ അസാധുവായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് ചിലർ സുപ്രീംകോടതിയെ സമീപിച്ചത്. വീ ദ സിറ്റിസൺസ് എന്ന സന്നദ്ധസംഘടനയാണു മുഖ്യ പരാതിക്കാർ.
ഹർജി ഇന്നലെ പരിഗണനയ്ക്കെടുത്ത സുപ്രീംകോടതിയുടെ മൂന്നംഗബഞ്ച് കേസ് 27-ലേക്കുമാറ്റി. അഭിപ്രായവ്യത്യാസങ്ങളുള്ളതും സംഘർഷസാധ്യതയുള്ളതുമാണു വിഷയം എന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയോടു പറഞ്ഞിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റ് ആകട്ടെ പഞ്ചായത്തു തെരഞ്ഞെടുപ്പു കഴിഞ്ഞേ കേസ് എടുക്കാവൂ എന്നു കോടതിയോട് അപേക്ഷിച്ചു.
അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണോ എന്നതാണ് 27-നു കോടതി പരിഗണിക്കുക. ഹർജിയിൽ പ്രതിഷേധിച്ചു കാഷ്മീരിൽ രണ്ടുദിവസമായി ഹർത്താലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തുടർച്ചയായി രണ്ടാം ദിവസവും അടഞ്ഞു കിടന്നു. സയീദ് അലി ഷാ ഗിലാനി, മിർവായിസ് ഉമർ ഫറൂഖ്, മുഹമ്മദ് യാസിൻ മാലിക് എന്നിവരുൾപ്പെട്ട വിഘടനവാദികളുടെ സംയുക്ത സംഘടനയുടെ നേതൃത്വത്തിലാണു ഹർത്താൽ.
കുൽഗാം ജില്ലയിൽ സുരക്ഷാ വിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടലിൽ ആറു പേർക്കു പരിക്കേറ്റു. സംസ്ഥാന ബാർ അസോസിയേഷൻ, ട്രാസ്പോർട്ട് അസോസിയേഷൻ, വ്യാപാരി വ്യവസായ സംഘടനകൾ എന്നിവ ഹർത്താ ലിനു സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആർട്ടിക്കിൾ 35 എ
ജമ്മു-കാഷ്മീരിലെ സ്ഥിരതാമസക്കാർക്കു മാത്രമേ അവിടെ ഭൂമി വാങ്ങാവൂ എന്നതാണു 35 എയുടെ കാതലായ വ്യവസ്ഥ. മറ്റു സംസ്ഥാനക്കാർ ജമ്മു-കാഷ്മീരിൽ ഭൂമിവാങ്ങാനോ സ്ഥിരതാമസമാക്കാനോ സംസ്ഥാനസർക്കാരിന്റെ കീഴിൽ ജോലിനേടാനോ സ്കോളർഷിപ്പുകൾ അടക്കമുള്ള സർക്കാർ സഹായങ്ങൾ നേടാനോ പാടില്ലെന്ന് ഈ വകുപ്പു പറയുന്നു.
35 എ കളഞ്ഞാൽ കാഷ്മീർ പോകുമെന്ന് ഐഎഎസ് ഓഫീസർ
10:52 PM Aug 06, 2018 | Deepika.com