ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം ഒന്പതിനു നടക്കും. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. പത്തിന് പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കും. ജെഡിയുവിലെ ഹരിവംശ് എൻഡിഎ സ്ഥാനാർഥിയും തൃണമൂൽ കോണ്‍ഗ്രസിലെ സുകേന്ദു ശേഖർ റോയി പ്രതിപക്ഷ സ്ഥാനാർഥിയുമായിരിക്കും. ഇരുപതു വർഷം ഹിന്ദിദിനപത്ര മായ പ്രഭാത് ഖബറിന്റെ എഡിറ്റർ ഇൻ ചീഫായിരുന്നു ഹരിവംശ്. ഉത്തർ പ്രദേശിലെ ബല്ലിയ സ്വദേശിയാണ്.
പി.ജെ കുര്യന്റെ കാലാവധി അവസാനിച്ചതോടെയാണ് സ്ഥാനത്തേക്ക് ഒഴിവ് വന്നത്. പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കാമെന്ന് കോൺഗ്രസ് സൂചന നൽകിയിരുന്നു.
രണ്ട് അംഗങ്ങളുള്ള വൈഎസ്ആർ കോണ്‍ഗ്രസ് ബിജെപി സ്ഥാനാർഥിക്കെതിരേ വോട്ട് ചെയ്യും എന്ന നിലപാടിലാണ്. സിപിഐയും പ്രതിപക്ഷനിരയിൽനിന്നൊരു സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്ത എൻഡിഎ കൃത്യമായ ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല. വിശാല പ്രതിപക്ഷം ഒരുമിച്ചു നിന്നാൽ 117 വോട്ടുകളുണ്ടാകും. സഖ്യകക്ഷികൾക്കൊപ്പം 106 വോട്ടുകളാണ് ബിജെപിക്കുള്ളത്. ഒന്‍പത് അംഗങ്ങളുള്ള ബിജു ജനതാ ദളും ആറ് അംഗങ്ങളുള്ള തെലുങ്ക് ദേശം പാർട്ടിയും ബിജെപിയിൽ നിന്നും കോണ്‍ഗ്രസിൽ നിന്നും സമദൂരം പാലിച്ചു നിൽക്കുകയാണ്. ഉപാധ്യക്ഷ സ്ഥാനം ബിജെഡിക്കു നൽകി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തിയിരുന്നു.
രാജ്യസഭാ ഉപാധ്യക്ഷനെ വ്യാഴാഴ്ച തെരഞ്ഞെടുക്കും
10:52 PM Aug 06, 2018 | Deepika.com