ശ്രീനഗർ: കാഷ്മീരിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണാഘടനാ അനുഛേദം 35- എ യുടെ സാധുത ഇന്നു സുപ്രീംകോടതി പരിഗണിക്കാനിരിക്കെ കാഷ്മീരിന്റെ പ്രത്യകത പദവി നിലനിർത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ സംഘടനകൾ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
സാദിബൽ, കർഫലി മൊഹല്ല, റെയ്നാവരി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ റാലികളിൽ വ്യാപാരികളും ടാക്സി ഡ്രൈവർമാരുമുൾപ്പെടെ നിരവിധിയാളുകൾ പങ്കെടുത്തു. പ്രതിഷേധ പ്രകടനങ്ങൾ പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചിലേടങ്ങളിൽ നേരിയ തോതിൽ കല്ലേറുണ്ടായാതായി ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷാ സേനാംഗങ്ങളെ വൻതോതിൽ വിന്യസിച്ചിരുന്നു. എന്നാൽ, വരും ദിവസങ്ങളിൽ കാഷ്മീരിൽ വൻ ആക്രമണത്തിനു സാധ്യതയുള്ളതായി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തു. കാഷ്മീരിന്റെ പ്രത്യകപദവിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിഘടനവാദികൾ രണ്ടു ദിവസത്തേക്ക് ആഹ്വാനം ചെയ്തിട്ടുള്ള ബന്ദിനിടെ വൻ അക്രമങ്ങൾക്കു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്നു വിവിധ വിഘടനവാദി നേതാക്കൾ അറിയിച്ചു. അതേസമയം, പ്രദേശത്തെ സംഘർഷാവസ്ഥ പരിഗണിച്ച് അമർനാഥ് തീർഥയാത്ര നിർത്തിവച്ചതായി പോലീസ് അറിയിച്ചു.
കാഷ്മീരിന്റെ പ്രത്യേക പദവി: പരക്കെ പ്രതിഷേധം
12:24 AM Aug 06, 2018 | Deepika.com