ന്യൂഡൽഹി: ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെംഗെ ഈ മാസം അവസാനം ഇന്ത്യയിലെത്തും. ഇതിനു മുന്നോടിയായി ഇരു സൈനികനേതൃത്വങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന് ഹോട്ട്ലൈൻ ബന്ധം നിലവിൽ വന്നേക്കും.
ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും വുഹാനിൽ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമാണ് അനാവശ്യ ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള ഹോട്ട്ലൈൻ സംവിധാനം.
നേരത്തേ തീരുമാനിച്ചിരുന്നതാണെങ്കിലും പ്രോട്ടോക്കോൾ തർക്കത്തെത്തുടർന്ന് ഹോട്ട്ലൈൻ നിലവിൽ വരുന്നതു വൈകി. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻ(ഡിജിഎംഒ)സും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ (പിഎൽഎ) സമാനപദവിയിലുള്ള ഓഫീസറും തമ്മിലാകണം ഹോട്ട്ലൈൻ എന്നതാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, അരുണാചൽ അതിർത്തിയിലെ ചെങ്ഡു കേന്ദ്രമായുള്ള ചൈനീസ് വെസ്റ്റേൺ കമാൻഡും ഡിജിഎംഒയും തമ്മിൽ ബന്ധം മതിയെന്നാണ് ചൈനീസ് നിർദേശം.
ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യയിലെത്തും
12:24 AM Aug 06, 2018 | Deepika.com