ശ്രീനഗർ: ജമ്മു കാഷ്മീരിൽ സുരക്ഷാസേനയുടെ വെടിയേറ്റു കന്നുകാലിക്കച്ചവടക്കാരൻ മരിച്ചു. റംപാൻ ജില്ലയിലെ കോഹ്ലി ഗ്രാമത്തിൽ പുലർച്ചെ നാലോടെയായിരുന്നു സംഭവം. മുഹമ്മദ് റഫീക് ഗുജർ (28) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഷക്കീൽ അഹമ്മദ് (30) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇരുവരും ഗൂൾ നിവാസികളാണ്. ഭീകരരാണെന്നു കരുതി സുരക്ഷാസേന ഇവർക്കു നേരേ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ,സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇരുവരും സുരക്ഷാ സേനയുടെ നിർദേശം പാലിക്കാതെ സേനയ്ക്കു നേരേ വെടിയുതിർക്കുകയായിരുന്നെന്നും സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവരിലൊരാൾ കൊല്ലപ്പെട്ടതെന്നും സുരക്ഷാസേനാ വക്താവ് അറിയിച്ചു.
അതേസമയം, സംഭവസ്ഥലത്തു നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട റഫീക്കിന്റെയോ പരിക്കേറ്റ ഷക്കീൽ അഹമ്മദിന്റെയോ പക്കൽനിന്ന് ആയുധങ്ങളൊന്നും കണ്ടെടുക്കാനായില്ലെന്നു ജമ്മു കാഷ്മീർ പോലീസ് പറഞ്ഞു. സംഭവത്തിലുൾപ്പെട്ട സുരക്ഷാസേനാ അംഗങ്ങൾക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ടെന്നും അവർ അറിയിച്ചു. നിരപരാധികളായ കാലിക്കച്ചവടക്കാർ സേനയുടെ വെടിയേറ്റു മരിക്കുന്നതു ന്യായീകരിക്കാനാവില്ലെന്നും സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നും ഗുജർ വംശജരുടെ സംഘടനയായ ട്രൈബൽ റിസർച്ച് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. കുറ്റക്കാർക്കതിരേ കർശന നടപടിയാവശ്യപ്പെട്ടു കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനു കത്തയച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
സുരക്ഷാസേനയുടെ വെടിയേറ്റ് കാലിക്കച്ചവടക്കാരൻ മരിച്ചു
12:22 AM Aug 06, 2018 | Deepika.com