ചെന്നൈ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദർശിച്ചു.
ഹൈദരാബാദിൽനിന്നു ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയ രാഷ്ട്രപതി കരുണാനിധിയുടെ മകനും ഡിഎംകെ വർക്കിംഗ് പ്രസിഡന്റും മകനുമായ എം.കെ. സ്റ്റാലിനുമായും മകൾ കനിമൊഴി എംപിയുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയതായി രാഷ്ട്രപതിഭവന്റെ ഒൗദ്യോഗിക ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. കരുണാനിധിയുടെ ആരോഗ്യനിലയെപ്പറ്റി ഇവരോട് രാഷ്ട്രപതി ചോദിച്ചറിഞ്ഞു. രാഷ്ട്രപതി സന്ദർശിച്ചതിന്റെ ചിത്രം കരുണാനിധിയുടെ കുടുംബാംഗങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. കരുണാനിധിയെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയ രാഷ്ട്രപതി മാധ്യമങ്ങളുമായും അല്പനേരം സംസാരിച്ചു.
കഴിഞ്ഞയാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരുണാനിധിയെ സന്ദർശിച്ചിരുന്നു. ഇന്നലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രി സുരേഷ് പ്രഭു എന്നിവരും കരുണാനിധിയെ സന്ദർശിച്ചിരുന്നു.ജൂലൈ 28നാണ് രക്തസമ്മർദം താഴ്ന്നതിനെത്തുടർന്നു കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കരുണാനിധിയെ രാഷ്ട്രപതി ആശുപത്രിയിൽ സന്ദർശിച്ചു
12:22 AM Aug 06, 2018 | Deepika.com