മുംബൈ: പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച പതിനേഴുകാരൻ ആശുപത്രിയിൽ മരിച്ചതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം പോലീസിനെ ആക്രമിച്ചു. നാലു പോലീസ്വാഹനങ്ങൾ തകർത്തു. ആക്രമണത്തിൽ രണ്ടു പോലീസുകാർക്കും ഒരു സ്ത്രീ ഉൾപ്പെടെ മഹാരാഷ്ട്ര സ്റ്റേറ്റ് സെക്യൂരിറ്റി കോർപ്പറേഷനിലെ (എംഎസ്എസ്സി) മൂന്നു പേർക്കും പരിക്കേറ്റു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധാരാവി സ്വദേശിയായ സച്ചിൻ ജയ്സ്വാർ ആണ് മരിച്ചത്. രണ്ടു ദിവസം മുന്പാണ് സച്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ധാരാവി പോലീസ് സച്ചിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ കൗമാരക്കാരനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ കൗമാരക്കാരന് മർദനമേറ്റെന്നും ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്നും ആരോപിച്ചാണു ജനക്കൂട്ടം അക്രമാസക്തരായത്. ആശുപത്രിപരിസരത്ത് തടിച്ചുകൂടിയ നൂറോളം പേർ അക്രമാസക്തരാവുകയും പോലീസിനു നേരേ കല്ലേറു നടത്തുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ആശുപത്രിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ച ആൾക്കൂട്ടത്തെ പോലീസ് ഗേറ്റ് അടച്ചു തടഞ്ഞു. ഇതിനിടെ നടന്ന ആക്രമണത്തിലാണു ഡ്യൂട്ടിയിലൂണ്ടായിരുന്ന പോലീസുകാർക്കും എംഎസ്എസ്സി ജീവനക്കാർക്കും പരിക്കേറ്റത്. കിഷോർകുമാർ കാദം(31) എന്ന പോലീസുകാരന്റെ പരിക്ക് ഗുരുതരമാണ്.
ചോദ്യം ചെയ്തു വിട്ടയച്ച പതിനേഴുകാരൻ മരിച്ചു; ജനക്കൂട്ടം പോലീസിനെ ആക്രമിച്ചു
12:46 AM Jul 23, 2018 | Deepika.com