ജയ്പുർ: രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ പശുവിനെ കടത്തിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചു ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ജില്ലയിലെ ലാലവൻഡിയിലുള്ള വനത്തിലൂടെ രാത്രി ഹരിയാനയിലെ മേവാട്ടിലുള്ള കൊൽഗാവിലേക്കു പശുക്കളെ കൊണ്ടുപോകുകയായിരുന്ന അക്ബർ ഖാനെ(28)യും സുഹൃത്ത് അസ്ലമിനെയും നാട്ടുകാരായ അഞ്ചുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. അക്ബർ ഖാനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ധർമേന്ദ്ര യാദവ്, പരംജിത് സിംഗ് സർദാർ എന്നിവരെ പിടികൂടിയതായി രാംഗഢ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുഭാഷ് ശർമ പറഞ്ഞു. കൊലപാതകക്കുറ്റത്തിനാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം ശിക്ഷിക്കണമെന്നു ഖാന്റെ പിതാവ് സുലൈമാൻ ആവശ്യപ്പെട്ടിരുന്നു.
ലഡ്പുർ വില്ലേജിൽനിന്നാണ് അക്ബറും അസ്ലമും രണ്ടു പശുക്കളെ വാങ്ങിയത്. ആന്തരിക രക്തസ്രാവം മൂലമാണ് ഖാന്റെ മരണമെന്നു ജയ്പുർ റേഞ്ച് ഐജി ഹേമന്ത് പ്രിയദർശിനി പറഞ്ഞു. രാംഗഢിലെ ആശുപത്രിലേക്കുള്ള വഴിമധ്യേയാണു ഖാൻ മരിച്ചത്. ഖാന്റെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
സംഭവത്തെ മുഖ്യമന്ത്രി വസുന്ധരരാജെ അപലപിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശുസംരക്ഷകരുടെ മർദനമേറ്റ് പെഹ്ലു ഖാൻ എന്ന ആൾ മരിച്ചിട്ട് ഒരുവർഷം തികയുന്നതിനുമുന്പ് രാജസ്ഥാനിൽ വീണ്ടും ആൾക്കൂട്ടക്കൊല അരങ്ങേറിയതെന്നതു ഭീതിജനകമാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ക്ഷീരകർഷകനായ പെഹ്ലു ഖാനെ ആൽവാർ ജില്ലയിൽ ഒരുകൂട്ടം ആളുകൾ തല്ലിക്കൊന്നത്. ഹരിയാനയിലേക്കു പശുക്കളെ കൊണ്ടുപോകുന്നതിനിടെയായിരുന്നു ആ ദാരുണ സംഭവവും. സുപ്രീംകോടതിയുടെ മുന്നറിയിപ്പുണ്ടായിട്ടും ആൾക്കൂട്ടക്കൊല അരങ്ങേറിയതു നിർഭാഗ്യകരമായെന്നും ഗെലോട്ട് പ്രതികരിച്ചു. സംശയത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നതു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പതിവായിട്ടുണ്ടെന്നു രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ് പ്രതികരിച്ചു.
പശുവിനെച്ചൊല്ലി ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
01:34 AM Jul 22, 2018 | Deepika.com