ന്യൂഡൽഹി: ഭൂരിപക്ഷവും ധാർമികതയും തമ്മിലായിരുന്നു പാർലമെന്റിൽ നടന്ന അവിശ്വാസപ്രമേയ ചർച്ചയെന്ന് പ്രതിപക്ഷം. സാധാരണക്കാരിൽ വിദ്വേഷം, ഭയം, അരിശം എന്നിവ അടിച്ചേല്പിക്കുന്ന പ്രധാനമന്ത്രിയുടെ രീതിക്കു പകരമായി സ്നേഹവും കരുണയുമാണ് രാഷ്ട്രനിർമാണത്തിന് പ്രധാനമെന്ന് ജനഹൃദയങ്ങളിൽ സ്ഥാപിക്കാൻ പാർലമെന്റിലെ ചർച്ച സഹായിച്ചുവെന്നു കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അതിരൂക്ഷമായി വിമർശനം നടത്തിയശേഷം അദ്ദേഹത്തിന്റെ അടുത്തുചെന്ന് കെട്ടിപ്പിടിച്ച രാഹുൽ ഗാന്ധിയാണ് രണ്ടാം ദിവസവും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞത്. അഭിനന്ദിച്ചും പരിഹസിച്ചും ആയിരക്കണക്കിന് സന്ദേശങ്ങളും ട്രോളുകളുമായി സോഷ്യൽ മീഡിയയിലെ വലിയ താരമായി രാഹുൽ മാറി.
ദേശീയ മാധ്യമങ്ങളിലും രാഹുൽ തന്നെയായിരുന്നു പ്രധാന വാർത്ത. പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന ഉശിരൻ പ്രസംഗത്തിനുശേഷം പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും പിന്നീട് കസേരയിലിരുന്ന് കണ്ണിറുക്കി ചിരിച്ചതുമാണ് എവിടെയും ചർച്ചയായത്.
അവിശ്വാസ പ്രമേയത്തിൽ വെള്ളിയാഴ്ച രാത്രി 11.10ന് നടന്ന വോട്ടെടുപ്പിൽ ഭരണ- പ്രതിപക്ഷ മുന്നണികളിലെ വിള്ളലുകളാണ് പ്രകടമായത്. ആകെ വോട്ട് ചെയ്ത 451 പേരിൽ അണ്ണാ ഡിഎംകെയുടെ സഹായത്തോടെ 325 വോട്ടുകൾ നേടിയാണു സർക്കാർ വിജയം നേടിയത്. എൻഡിഎയുടെ 314 വോട്ടുകളും എഡിഎംകെയുടെ 37 വോട്ടുകളും കൂടി പക്ഷേ സർക്കാരിനു കിട്ടേണ്ടിയിരുന്ന 351 വോട്ടുകൾ മുഴുവൻ കിട്ടിയില്ല. ശിവസേനയുടെ 18 പേരെ കുറച്ചാൽ ലഭിക്കേണ്ടിയിരുന്ന 333 വോട്ടുകളും കിട്ടിയില്ല. ചുരുക്കത്തിൽ ശിവസേനയുടെ 18 കൂടാതെ തന്നെ 19 വോട്ടുകളുടെ കുറവാണ് ഭരണപക്ഷത്ത് ഉണ്ടായത്. എഡിഎംകെയുടെ അടക്കം ഏതാനും വോട്ടുകൾ കിട്ടിയില്ലെന്നു വ്യക്തം.
പ്രതിപക്ഷത്താകട്ടെ ഉറപ്പായും കിട്ടേണ്ട 144 വോട്ടുകൾക്കു പകരം വെറും 126 വോട്ടുകളാണ് ലഭിച്ചത്. യുപിഎ - 64, തൃണമൂൽ- 34, തെലുങ്കുദേശം- 16, ഇടതുപാർട്ടികൾ- 11, എസ്പി- 7, എംപി- 5, എഐയുഡിഎഫ്- 3, ചെറുകക്ഷികൾ- 5 എന്നിങ്ങനെ 144 പേരായിരുന്നു പ്രതിപക്ഷ ചേരിയിലുണ്ടായിരുന്നത്. തോൽവി ഉറപ്പായിരുന്നെങ്കിലും വോട്ടെടുപ്പിനു സഭയിലെത്താതിരുന്ന എംപിമാരാണ് പ്രതിപക്ഷത്തിനു നാണക്കേടായത്. ലോക്സഭയിൽ നിലവിലുള്ള 534 എംപിമാരിൽ 83 പേർ വോട്ടെടുപ്പിൽനിന്നു വിട്ടനിന്നത് ഇരുമുന്നണികൾക്കും ക്ഷീണമായി.
2014ലെ തെരഞ്ഞെടുപ്പിൽ എൻഡിഎയെ അധികാരത്തിലെത്തിക്കുന്നതിൽ സഹായിച്ച രണ്ടു പ്രബല സഖ്യകക്ഷികളായ തെലുങ്കുദേശം, ടിഡിപി പാർട്ടികൾ എതിരായത് മോദിക്ക് ക്ഷീണമായി.
അവിശ്വാസ പ്രമേയത്തിന് ടിഡിപിയാണ് നോട്ടീസ് നൽകിയത്. ബിജെപിയുടെ കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും സഖ്യകക്ഷിയായ 18 എംപിമാരുള്ള ശിവസേന വോട്ടെടുപ്പിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്തു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെതന്നെ രാഹുലിനെ പ്രശംസ കൊണ്ടു മൂടിയതും മോദിക്ക് കൂടുതൽ അടിയായി. ബിജെപിയെ തുണയ്ക്കുമെന്നു കരുതിയ ടിആർഎസും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
ജോർജ് കള്ളിവയലിൽ
ഏറ്റുമുട്ടിയത് ഭൂരിപക്ഷവും ധാർമികതയും തമ്മിൽ: രാഹുൽ
01:06 AM Jul 22, 2018 | Deepika.com