ന്യൂഡൽഹി: പന്ത്രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ ലോക്സഭ നരേന്ദ്രമോദി സർക്കാരിനെതിരായ അവിശ്വാസപ്രമേയം തള്ളി. തെലുങ്കുദേശം പാർട്ടി കൊണ്ടുവന്ന അവിശ്വാസത്തെ 126 പേർ അനുകൂലിച്ചപ്പോൾ 325 പേർ എതിർത്തു. ആകെ 451 പേർ വോട്ട്ചെയ്തു. ഉച്ചയ്ക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നടത്തിയ നിശിത ആക്രമണത്തിനു ചുട്ടമറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുമണിക്കൂറിലേറെ സംസാരിച്ച ശേഷമായിരുന്നു രാത്രി പതിനൊന്നിനു വോട്ട്.
മോദി ഹഠാവോ മുദ്രാവാക്യമാണു പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതെന്നു പ്രധാനമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റേതു നിഷേധ രാഷ്ട്രീയമാണ്. ഞാൻ ഏറ്റവും വേഗം അധികാരത്തിൽനിന്നു മാറണമെന്നാണു രാഹുലിന്റെ ആഗ്രഹം. പക്ഷേ, രാഹുലിന് എന്നെ മാറ്റാനാവില്ല. ഇന്ത്യൻ ജനതയ്ക്കേ അതു സാധിക്കൂ.
രാഹുലിന്റേതു ബാലിശ പെരുമാറ്റമാണെന്നും മോദി പറഞ്ഞു. തന്നെ ആലിംഗനം ചെയ്യാൻ വന്നപ്പോൾ എഴുന്നേൽക്കാൻ രാഹുൽ ആംഗ്യം കാണിച്ചെന്നു പറഞ്ഞ മോദി രാഹുലിനു തന്റെ കസേരയിൽ ഇരിക്കാൻ ധൃതിയാണെന്ന് ആക്ഷേപിച്ചു.
മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളംവച്ചു. തെലുങ്കുദേശം അംഗങ്ങൾ നടുത്തളത്തിലിറങ്ങി. ചിലർ പ്രധാനമന്ത്രിയുടെ നേരേ നടന്നപ്പോൾ ബിജെപിയിലെ അനുരാഗ് ഠാക്കൂർ അവരെ തടഞ്ഞതോടെ ബഹളം കൂടി. തൃണമൂലിലെയും ഇടതുപക്ഷത്തെയും അംഗങ്ങൾ നടുത്തളത്തിലേക്കു നീങ്ങി.
കനത്ത ചൂടിനു മീതെ ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ പാർലമെന്റ് വളപ്പിലെ വെള്ളക്കെട്ട് നീന്തിയാണ് അവിശ്വാസ പ്രമേയ ചർച്ച കേൾക്കാൻ പലരും അകത്തേക്കു കയറിയത്. പ്രതിപക്ഷത്തിന് ചർച്ചയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം കുറവാണെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും കോണ്ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പരിഗണിക്കാമെന്നു സ്പീക്കർ ഉറപ്പും നൽകി. പ്രമേയത്തിൽ ചർച്ച ആരംഭിക്കുന്നതിനു മുൻപുതന്നെ ബിജെഡി അംഗങ്ങൾ ഇറങ്ങിപ്പോയി. എൻഡിഎ ഘടകകക്ഷി ശിവസേന വിട്ടു നിന്നു. എഡിഎംകെ അവിശ്വാസത്തെ എതിർത്തു.
ടിഡിപിയുടെ കെസിനേനി ശ്രീനിവാസ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് അംഗീകരിച്ചതായും ചർച്ച ആരംഭിക്കുന്നതായും സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു. കഴിഞ്ഞ ബജറ്റ് സമ്മളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ സോഷ്യൽ മീഡിയയിൽ ഹിറ്റായ ഗുണ്ടുർ എംപി ജയദേവ് ഗല്ലയെയാണു ചർച്ച തുടങ്ങാൻ ടിഡിപി നിയോഗിച്ചത്.
അവിശ്വാസം തള്ളി
01:06 AM Jul 21, 2018 | Deepika.com