ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കി ഉയർത്താൻ സുപ്രീംകോടതി കൊളീജിയം വീണ്ടും ശിപാർശ ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിര ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിനീത് സരണ് എന്നിവരെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തു.
ജനുവരി 10നു കെ.എം. ജോസഫിന്റെയും ഇന്ദു മൽഹോത്രയുടെയും പേരുകൾ കൊളീജിയം ശിപാർശ ചെയ്തെങ്കിലും ജോസഫിന്റെ നിയമനത്തിൽ വിയോജിപ്പ് അറിയിച്ചു നിയമമന്ത്രാലയം തിരിച്ചയയ്ക്കുകയായിരുന്നു. അന്നു ചൂണ്ടിക്കാട്ടിയ എതിർപ്പുകൾ തള്ളിക്കളഞ്ഞു കൊണ്ടാണ് കൊളീജിയത്തിന്റെ പുതിയ ശിപാർശ. കേരളഹൈക്കോടതിയിൽനിന്നു സുപ്രീം കോടതിയിൽ മതിയായ പ്രാതിനിധ്യമുണ്ടെന്നും ജസ്റ്റീസ് ജോസഫിനേക്കാൾ സീനിയോരിറ്റിയുള്ള ജഡ്ജിമാർ ഹൈക്കോടതികളിലുണ്ടെന്നുമാണു പ്രസാദ് ചൂണ്ടിക്കാട്ടിയത്. സർക്കാരിന്റെ വാദം നിയമനം തടയാൻ മതിയായ കാരണങ്ങളല്ലെന്നു വിശദമാക്കിയാണ് ജസ്റ്റീസ് ജോസഫിന്റെ പേരുൾപ്പെട്ട ശിപാർശ കൊളീജിയം രണ്ടാമതും അയച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയ വിധിയോടെയാണ് ജസ്റ്റീസ് ജോസഫ് കേന്ദ്ര സർക്കാരിന്റെ കണ്ണിൽ കരടായി മാറിയത്. കേന്ദ്രസർക്കാരിനെതിരേ സുപ്രീംകോടതി കൊളീജിയത്തിലെ മുതിർന്ന അംഗങ്ങളായ ജസ്റ്റീസ് ജെ. ചെലമേശ്വറും ജസ്റ്റീസ് കുര്യൻ ജോസഫും പരസ്യ എതിർപ്പുമായി രംഗത്തെത്തി. പിന്നീടുകൂടിയ കൊളീജിയം യോഗത്തിൽ ജസ്റ്റീസ് ജോസഫിന്റെ പേര് പരിഗണിച്ചെങ്കിലും മറ്റുജഡ്ജിമാരുടെ നിയമന ശിപാർശയ്ക്കൊപ്പം അയയ്ക്കാൻ മാറ്റിവയ്ക്കുകയായിരുന്നു.
ജൂലൈ 16 നു ചേർന്ന കൊളീജിയത്തിൽ ചീഫ് ജസ്റ്റീസിനൊപ്പം ജസ്റ്റീസുമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ്, എ.കെ.സിക്രി എന്നിവർ പങ്കെടുത്തു. വിരമിച്ച ജെ. ചെലമേശ്വറിനു പകരമാണ് ജസ്റ്റീസ് സിക്രി.കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയെ ശിപാർശ ചെയ്തു.
ജിജി ലൂക്കോസ്
ജസ്റ്റീസ് ജോസഫിന്റെ പേര് വീണ്ടും കൊളീജിയം ശിപാർശ ചെയ്തു
01:06 AM Jul 21, 2018 | Deepika.com