ന്യൂഡൽഹി: പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച ് ബിജെപി നേതാക്കളെ ഞെട്ടിക്കുകയും അലോസരപ്പെടുത്തുകയും ചെയ്ത രാഹുൽ ഗാന്ധിയുടെ നടപടിയിൽ സ്പീക്കർ സുമിത്ര മഹാജന് അതൃപ്തി.
എന്നാൽ, ലോകനേതാക്കളെ കെട്ടിപ്പിടിച്ച് വാർത്തയിൽ നിറഞ്ഞിരുന്ന മോദിക്ക് അതേ നാണയത്തിൽ തിരിച്ചുകൊടുത്ത രാഹുലിന്റെ സർജിക്കൽ സ്ട്രൈക്കിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ.
ഇതേത്തുടർന്ന് ആദ്യപരാമർശങ്ങളിൽ സ്പീക്കർ സുമിത്രയും ഭേദഗതി വരുത്തിയത് ചർച്ചയായി. രാഹുൽജി എനിക്കു മകനെപ്പോലെയാണ്. മക്കളെ തിരുത്തുകയെന്നത് അമ്മയുടെ കടമയാണെന്നുമായിരുന്നു സുമിത്രയുടെ പരാമർശം. സഭയിൽ ചില അന്തസ് പാലിക്കണമെന്നും പ്രധാനമന്ത്രിയുടെ കസേരയിൽ ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചതും തിരികെ കസേരയിലെത്തി കോണ്‍ഗ്രസ് എംപിമാരെ കണ്ണിറുക്കി കാണിച്ചതും ശരിയായില്ലെന്നുമാണ് ആദ്യം സ്പീക്കർ പറഞ്ഞത്.
രാഹുലിന്റെ വൈറലായ ആലിംഗനത്തിനു ശേഷം പ്രസംഗിച്ച ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും കെട്ടിപ്പിടിത്തത്തേക്കുറിച്ചു പറയാൻ മറന്നില്ല. മരത്തെ കെട്ടിപ്പിടിക്കുന്ന ചിപ്കോ പ്രസ്ഥാനം ചിലർ പുനരാരംഭിച്ചെന്നായിരുന്നു രാജ്നാഥിന്റെ പ്രതികരണം. സമ്മേളനം കഴിയുന്പോൾ കോണ്‍ഗ്രസിന്റെ ലോക്സഭയിലെ നേതാവ് മല്ലികാർജുൻ ഖാർഗെയും താനും കെട്ടിപ്പിടിക്കുമെന്നു പറഞ്ഞായിരുന്നു ആഭ്യന്തരമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
രാഹുൽ മോദിയെ കെട്ടിപ്പിടിച്ചതിൽ സുമിത്രയ്ക്ക് അതൃപ്തി
01:06 AM Jul 21, 2018 | Deepika.com