ന്യൂഡൽഹി: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാട് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഭൂമി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളിയതിനെതിനെതിരേയുള്ള അപ്പീലാണ് കോടതി പരിഗണിച്ചത്. സുപ്രീം കോടതി ഇടപെടേണ്ട കാര്യമില്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസ് രോഹിൻടണ് നരിമാൻ അധ്യക്ഷനായ ബെഞ്ച്, കേരള ഹൈക്കോടതി ഇക്കാര്യത്തിൽ ശരിയായ തീരുമാനമെടുത്തിട്ടുണ്ടെന്നും നിരീക്ഷിച്ചു.
ഭൂമി ഇടപാടു സംബന്ധിച്ച് അന്വേഷണത്തിന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കിയിരുന്നു. ഇതിനെതിരേയാണ് മാർട്ടിൻ പയ്യപ്പള്ളി, ഷൈൻ വർഗീസ് എന്നിവർ സുപ്രീംകോടതിയെ സമീപിച്ചത്. പോലീസിനു പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്നും അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ പ്രശാന്ത് ഭൂഷണും വി. ഗിരിയും വാദിച്ചു.
എന്നാൽ, പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അക്കാര്യം മേലധികാരികൾക്കു മുന്പിലോ ബന്ധപ്പെട്ട മജിസ്ട്രേറ്റിനു മുന്പിലോ ആണ് ബോധിപ്പിക്കേണ്ടിയിരുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പോലീസിനു പരാതി നൽകിയതിന്റെ അടുത്ത ദിവസംതന്നെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചതും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
ഹർജിക്കു മുന്പിൽ നിക്ഷിപ്ത താത്പര്യമാണെന്നും സഭയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും അതിരൂപതയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകർ കെ.വി. വിശ്വനാഥനും എം.ടി. ജോർജും വാദിച്ചു. ഇതംഗീകരിച്ച കോടതി, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സുപ്രീംകോടതി ഇടപെടേണ്ട കാര്യമില്ലെന്നും വിധിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ അന്വേഷണം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി
01:05 AM Jul 21, 2018 | Deepika.com