ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ തമിഴ് ഭാഷയിലെഴുതിയവർക്ക് 196 മാർക്ക് ഗ്രേസ് മാർക്കായി നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരേ സിബിഎസ്ഇ നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വർ റാവു എന്നിവരുടെ നടപടി. രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കും.
നീറ്റ് പരീക്ഷയ്ക്കായി തമിഴിൽ തയാറാക്കിയ ചോദ്യങ്ങളിൽ തെറ്റുണ്ടായെന്നു കണ്ടെ ത്തിയാണ് 196 മാർക്ക് ഗ്രേസ് മാർക്കായി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. 49 ചോദ്യങ്ങൾ പരിഭാഷ ചെയ്തപ്പോൾ തെറ്റുണ്ടായെന്നും ഓരോ ചോദ്യത്തിനും നാല് മാർക്ക് വീതം നൽകണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവ് രാജ്യവ്യാപകമായി തയാറാക്കുന്ന റാങ്ക് പട്ടികയെ ബാധിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇക്കാരണത്താൽ വളരെ പിന്നിലായി പോകുമെന്നും സിബിഎസ്ഇ വാദിച്ചു.
ഹൈക്കോടതി ഉത്തരവ് മൂലം രണ്ടാംഘട്ട അലോട്ട്മെന്റ് നിർത്തിവയ്ക്കേണ്ട അസാധാരണ സാഹചര്യമാണുള്ളതെന്നും സിബിസിഐ ചൂണ്ട ിക്കാട്ടി. അത് അംഗീകരിച്ച കോടതി, ഈ രീതിയിൽ മാർക്കുകൾ വാരിക്കോരി കൊടുക്കാനാകില്ലെന്നു വ്യക്തമാക്കി. കക്ഷികൾക്കു നോട്ടീസയ്ക്കാനും രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കുന്പോൾ ഇത്തരം പ്രശ്നങ്ങൾ ഭാവിയിലുണ്ടാകാതിരിക്കാനുള്ള പരിഹാരത്തിനു നിർദേശങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു.
തമിഴിൽ നീറ്റ്: ഗ്രേസ് മാർക്ക് നൽകണമെന്ന ഉത്തരവിനു സുപ്രീംകോടതിയുടെ സ്റ്റേ
01:05 AM Jul 21, 2018 | Deepika.com