കോയന്പത്തൂർ: സ്കൂളിൽ ഉച്ചഭക്ഷണം പാകംചെയ്യുന്ന ദളിത് സ്ത്രീയോട് ഉയർന്ന ജാതിക്കാരുടെ പ്രതിഷേധം. ഇതേത്തുടർന്നുള്ള സംഭവവികാസങ്ങൾ തമിഴ്നാട്ടിലെ തിരുപ്പൂരിനു നാണക്കേട് സമ്മാനിച്ചിരിക്കുകയാണ്.
തിരുപ്പൂരിൽ ഒച്ചംപാളയം സ്കൂളിൽനിന്ന് ജന്മനാടായ തിരുമലൈഗുണ്ടൻ പാളയം എൽപി സ്കൂളിലേക്കു സ്ഥലംമാറ്റം ലഭിച്ചതോടെയാണ് പി. പാപ്പാൾ എന്ന സ്ത്രീയുടെ കാലക്കേടിനു തുടക്കം. ദളിത് വിഭാഗത്തിൽപ്പെട്ട പാപ്പാൾ തങ്ങളുടെ കുട്ടികൾക്കു ഭക്ഷണം പാകംചെയ്യേണ്ടെന്ന് പ്രദേശത്തെ പ്രബലരായ ഗൗണ്ടർ വിഭാഗക്കാർ നിലപാടെടുത്തു. സ്കൂൾ അധികൃതരിൽ സമ്മർദം ചെലുത്തി പാപ്പാളിനെ ആദ്യംജോലി ചെയ്ത സ്കൂളിലേക്ക് തിരികെ അയയ്ക്കാനും കരുക്കൾ നീക്കി.
എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട സബ്കളക്ടർ പ്രശ്നത്തിൽ ശക്തമായ ഇടപെടലുകൾ നടത്തി. സംഭവം വിവാദമായതോടെ കളക്ടർ ഉൾപ്പെടെയുള്ളവരിൽനിന്ന് വിശദീകരണം തേടാൻ ദേശീയ പട്ടികജാതി കമ്മീഷൻ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം 30 നു ഡൽഹിയിൽ വൈസ് ചെയർമാൻ എൽ. മുരുകനു മുന്പാകെ വിശദീകരണം നൽകാൻ തിരുപ്പൂർ കലക്ടർ, പോലീസ് എസ്പി, വിദ്യാഭ്യാസ ഓഫീസർ എന്നിവർക്കു കമ്മീഷൻ നിർദേശം നൽകി. ദളിത് സ്ത്രീ ജാതിവിവേചനത്തിന് ഇരയായത് ഏതു സാഹചര്യത്തിലാണെന്നു വിശദീകരിക്കണമെന്നാണ് നിർദേശം.
രണ്ടുവർഷമായി തിരുപ്പൂരിൽ ജോലി ചെയ്തിരുന്ന പാപ്പാളി നേരത്തെ നൽകിയ അപേക്ഷയെത്തുടർന്നാണ് ജന്മനാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. പാപ്പാളിനെ വിലക്കിയതിനു പുറമേ, സ്കൂൾ തുറക്കുന്നതിനെ ഗൗണ്ടർ വിഭാഗക്കാർ എതിർക്കുകയും ചെയ്തു.
പ്രശ്നം ബിഡിഒയുടെ ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം സ്ഥലംമാറ്റം റദ്ദാക്കി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ സബ്കളക്ടർ ശ്രാവൺ കുമാറിന്റെ ഇടപെടലോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. പാപ്പാളിനോട് സ്വന്തംഗ്രാമത്തിലെ സ്കൂളിൽ തുടരാൻ അദ്ദേഹം നിർദേശിക്കുകയായിരുന്നു. സംഭവത്തിൽ ഗൗണ്ടർ വിഭാഗക്കാരായ ഏതാനും പേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
ദളിത് സ്ത്രീ സ്കൂൾഭക്ഷണം പാകം ചെയ്യുന്നതിനെതിരേ ഗൗണ്ടർ വിഭാഗം
01:05 AM Jul 21, 2018 | Deepika.com